യുഡിഎഫ് സർക്കാരിനോട് ഉള്ളത് നശികരണ ബുദ്ധിയോടെയുള്ള സമീപനം അല്ലെന്നും പുരോഗതിക്ക് ഉതകുന്ന ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികൾക്ക് എൽഡിഎഫ് പിന്തുണ നൽകുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എതിരായ നടപടികളെ ശക്തമായി എതിർക്കും. ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും തുടരുക. പുതിയ സർക്കാരിനെ പൂർണമായി വിലയിരുത്താൻ സമയമായിട്ടില്ല. കേന്ദ്ര അവഗണനയാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം. വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിന് ഉണർന്ന് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ അതിന്റെ ഫലം ജനങ്ങളാണ് അനുഭവിക്കുന്നത് പ്രതിപക്ഷനേതാവ് പറഞ്ഞു.
കേന്ദ്ര സമീപനം അറിയാവുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ നയപ്രഖ്യാപനത്തിൽ ഒരു പരാമർശവും ഉണ്ടായില്ല. എന്തുകൊണ്ടാണ് പരാമർശം ഉണ്ടാകാത്തത് എന്നതിൽ സംശയമുണ്ട്.സർക്കാരിന്റെ നയ പ്രഖ്യാപനത്തിന് വ്യക്തമായ നയമില്ലെന്നും ഇത് തിരുത്താൻ ഇനിയുള്ള ദിവസങ്ങൾക്കു കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പരാജയത്തിലും പിണറായി വിജയൻ മറുപടി നൽകി. ഒരു പരാജയം കൊണ്ട് എല്ലാം അവസാനിച്ചു എന്നല്ല. 10 വർഷം തുടർഭരണം കേരളത്തിൽ പുതുമ ഉള്ള കാര്യമായിരുന്നു.2021ൽ മുതൽ ചില പ്രതീതി സൃഷ്ട്ടിക്കാനുള്ള ശ്രമങ്ങൾ വലതുപക്ഷ ശക്തികൾ കേരളത്തിന് അകത്തും പുറത്തും ആരംഭിച്ചിരുന്നു. സിപിഐഎം നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
