സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. മുന്‍കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്.

ശൂന്യവേള കഴിഞ്ഞായിരിക്കും മുഖ്യമന്ത്രി വി.ഡി.സതീശന്‍ ധവളപത്രം നിയമസഭയില്‍ അവതരിപ്പിക്കുക. രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നല്‍കും. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍, വരുമാനച്ചോര്‍ച്ച, നികുതി പിരിവിലെ വീഴ്ചകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തും. ഇതിനുപുറമേ, വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച തുകയുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

അതേസമയം, നിയമസഭയിലെ നന്ദിപ്രമേയ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ചര്‍ച്ചക്ക് മറുപടി പറയും. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ സഹോദരി ഭര്‍ത്താവിനെ നിയമിച്ചതില്‍ ഇന്ന് മറുപടി ഉണ്ടായേക്കും. ക്ഷേമ പെന്‍ഷന്‍ വിതരണം കൃത്യമായി നടന്നില്ലെന്ന ആരോപണം പ്രതിപക്ഷം ഇന്ന് നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ഒറ്റപ്പാലം എംഎല്‍എ കെ.പ്രേംകുമാറാണ് വിഷയത്തില്‍ സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *