തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ഊരാളുങ്കലിന് കരാറുകള്‍ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീര്‍ പറഞ്ഞു. ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒരു പ്രവൃത്തിയും അനുവദിച്ചിട്ടില്ലെന്നും എല്ലാ പദ്ധതികളിലും ഗുണനിലവാര പരിശോധന കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

ഗുണനിലവാരവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. കൂടുതല്‍ പ്രവൃത്തികള്‍ ഏറ്റെടുത്തതിനാല്‍ ചില വര്‍ക്കുകള്‍ മന്ദഗതിയിലാണ് നടക്കുന്നത്. ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയരായവര്‍ക്ക് തൊഴില്‍ നല്‍കുന്നില്ലെന്ന ആരോപണവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

വകുപ്പിന്റെ പദ്ധതികള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ നല്‍കിയത് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റിക്ക് നല്‍കിയ കരാറിന്റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഗുണനിലവാരമുള്ള പ്രവര്‍ത്തനങ്ങളാണ് ഊരാളുങ്കലിന് കൂടുതല്‍ കരാറുകള്‍ ലഭിക്കാന്‍ കാരണമായതെന്നും, വര്‍ക്ക് ലോഡ് വര്‍ധിച്ചതാണ് ഇപ്പോഴുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

പത്തുവര്‍ഷംകൊണ്ട് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഒരുപാട് വര്‍ക്കുകള്‍ കിട്ടുന്നതുകൊണ്ട് പ്രവൃത്തികള്‍ ഊരാളുങ്കലിന്റെ കുത്തകയായി മാറുന്നു എന്ന നിരീക്ഷണമുണ്ടെന്നും വര്‍ക്കുകള്‍ നിജപ്പെടുത്തുമോയെന്ന വിടി ബല്‍റാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പികെ ബഷീര്‍ മറുപടി നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *