പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ പീഡിപ്പിച്ചു. ആറുപേർ കൂടൽ പൊലീസ് കസ്റ്റഡിയിൽ. പ്രായപൂർത്തിയാകാത്ത നാലുപേരും പ്രായപൂർത്തിയായ രണ്ടുപേരുമാണ് കസ്റ്റഡിയിൽ ആയത്. 10 പേരാണ് പീഡിപ്പിച്ചതെന്നാണ് 13 വയസുകാരി നൽകിയിരിക്കുന്ന മൊഴി. ഇതിൽ പ്രായപൂർത്തിയാകാത്ത എട്ടു പേരും ഉൾപ്പെടുന്നുവെന്നാണ് വിവരം. മറ്റ് രണ്ടുപേരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.
പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനത്തിന് ഇരയാക്കി. പീഡനത്തിന് വഴിയൊരുക്കിയ പ്രതി പട്ടികയിൽ ഉള്ള പെൺകുട്ടിയെ കേന്ദ്രീകരിച്ചു പൊലീസ് വിശദമായി അന്വേഷിക്കുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് പ്രകാരമാണ് പോലീസ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവെച്ചുമാണ് പീഡനം നടന്നത്. അതിക്രമം നടത്തിയവരെല്ലാം പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർത്ഥികളാണ്.
പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചുവെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാമെന്നും പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പൊലീസിന്‍റെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
