ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ത്രീ ലയണസിന്റെ ജയം. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ങാം ഇരട്ടഗോള്‍ നേടി.

ആദ്യ ഗോളടിച്ചതും കളംനിറഞ്ഞ് കളിച്ചതുമെല്ലാം നോര്‍വെയാണ്. പക്ഷെ അവസാന ചിരി ഇംഗ്ലീഷുകാരുടേതായി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇംഗ്ലണ്ട് ഗംഭീര തിരിച്ചുവരവ് നടത്തി. ജൂഡ് ബെല്ലിങ്ങാമിന്റെ ചിറകിലേറി നോര്‍വെയുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയാണ് സെമിഫൈനല്‍ എന്‍ട്രി.

വിരസമായിരുന്നു ആദ്യ അരമണിക്കൂര്‍. റിസ്‌കെടുക്കാതെ ഇരുടീമുകളുടേയും സേഫ് പ്ലേയാണ് കണ്ടത്. 36 ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ നോര്‍വെ ഞെട്ടിച്ചു. ക്വാപ്റ്റന്‍ ഒഡേഗാര്‍ഡിന്റെ പാസില്‍ ആന്ദ്രേ ഷെല്‍ഡറപ്പിന്റെ തകര്‍പ്പന്‍ ഫിനിഷ്. തൊട്ടുപിന്നാലെ ലീഡുയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം അലക്‌സാണ്ടര്‍ സൊര്‍ലോത്ത് കളഞ്ഞുകുളിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ബെല്ലിങ്ങാം ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ നോര്‍വെ സ്‌കോര്‍ ചെയ്‌തെങ്കിലും ഫൗള്‍ വിളിച്ച റഫറി ഗോള്‍ അനുവദിച്ചില്ല. ഇരുടീമുകളും ഗോളടിക്കാത്തതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. തൊട്ടുപിറകെ ഇംഗ്ലണ്ട് ലീഡെടുത്തു. മോര്‍ഗന്‍ റോജേഴ്‌സിന്റെ ഷോട്ട് പിടിച്ചെടുക്കുന്നതില്‍ ഗോള്‍ കീപ്പര്‍ നീലാന്‍ഡിന് പിഴച്ചു. തക്കം പാര്‍ത്തുനിന്ന ബെല്ലിങ്ങാം റീബൌണ്ടിലൂടെ പന്ത് വലയിലെത്തിച്ചു. ലോകകപ്പില്‍ താരത്തിന്റെ ആറാം ഗോളാണിത്.

ഗോള്‍ തിരിച്ചടിക്കാന്‍ നോര്‍വെ കിണഞ്ഞ് ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി ഇംഗ്ലീഷുകാര്‍ കോട്ട കാത്തു. ഒടുവില്‍ വൈക്കിങ്ങ് ക്ലാപ്‌സ് ഇല്ലാതെ നോര്‍വെക്ക് നാട്ടിലേക്ക് മടക്കടിക്കറ്റ്.

By admin

Leave a Reply

Your email address will not be published. Required fields are marked *