പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിട്ടും രാഹുൽ ​ഗാന്ധി രാഷ്ട്രീയ നാടകം കളിക്കുന്നുവെന്നും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. പാർലമെന്റിൽ മനഃപൂർവം തടസം സൃഷ്ടിക്കുന്നു. പൊതുജനത്തെ ബുദ്ധിമുട്ടിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം എന്ന് ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.

വിദ്യാർഥികളുടെ പ്രശ്നത്തിന് പരിഹാരം കാണാനല്ല, തലക്കെട്ടിൽ ഇടംപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. സഭയിൽ നീറ്റ് ഉൾപ്പടെ യുവത്വത്തിൻ്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറാണെന്ന് അദേഹം വ്യക്തമാക്കി. വിദ്യാർഥികളെ രാഷ്ട്രീയം കളിക്കാനുള്ള കാഴ്ചവസ്തുക്കൾ ആക്കരുതെന്ന് ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് വിട്ടയച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ വിട്ടയക്കാനായി സോണിയ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

വലിച്ചിഴച്ചാണ് രാഹുൽഗാന്ധിയെ പൊലീസ് കൊണ്ടുപോയത്. പൊലീസിന്റെ ബലപ്രയോഗത്തിൽ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരുക്കേറ്റു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി ചർച്ച നടത്തിയിട്ടും നേതാക്കൾ വഴങ്ങാതെ വന്നതോടെയാണ്, പൊലീസ് നടപടി. വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമണങ്ങളിൽ അമിത് ഷായുടെ വിശദീകരണം സഭയിൽ വേണം, ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം, ആക്രമണങ്ങളിൽ അന്വേഷണം വേണം, ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെൻ്റിൽ ചർച്ച വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. എന്നാൽ ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *