രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാജ്യവും യുവജനങ്ങളും വിദ്യാർഥികളും ഏത് പദവിയേക്കാളും പ്രധാനപ്പെട്ടവരാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ സ്ഥാനം രാജിവെച്ചത് ഈ തത്വത്തിന്റെ മികച്ച ഉദാഹരണമാണ്. പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത്. യുവാക്കളുടെ വികാരങ്ങളെ മോദി സർക്കാർ മാനിക്കുന്നു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യത്തെ യുവജനങ്ങളുടെ വികാരങ്ങളെ മോദി സർക്കാർ മാനിക്കുന്നു. കുറ്റക്കാർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും മോദിജി സ്വീകരിച്ച തീരുമാനങ്ങൾ അഭിനന്ദനാർഹമാണ്. ഈ നടപടികൾ നീറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്ക് പൂർണമായ നീതി ഉറപ്പാക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.
ധർമേന്ദ്ര പ്രധാൻ തന്റെ കാലയളവിൽ ദേശീയ വിദ്യാഭ്യാസ നയം (NEP) ഫലപ്രദമായി നടപ്പാക്കുന്നതിലും, മാതൃഭാഷകളിൽ പരീക്ഷകൾ നടത്താനുള്ള സംവിധാനമൊരുക്കുന്നതിലും, പിഎം ശ്രീ പദ്ധതികൾ വിപുലീകരിക്കുന്നതിലും, ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും, നൈപുണ്യ വികസനത്തിലും, വ്യവസായ–അക്കാദമിക് ഏകോപനം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധേയമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. പരീക്ഷാ സംവിധാനത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും വിദ്യാർഥികേന്ദ്രീകൃതവുമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും പ്രത്യേകം ശ്രദ്ധേയമാണ്. വികസിത ഭാരതം സാക്ഷാത്കരിക്കാനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ സേവനകാലമെന്നും അമിത്ഷാ ട്വീറ്ററിൽ കുറിച്ചു.
അതേസമയം, നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരായ സിജെപി പ്രതിഷേധം അവസാനിച്ചതോടെ രാജ്യതലസ്ഥാനം സാധാരണ നിലയിലായി. ജന്തർ മന്തർ നിന്ന് സമര വേദി പൂർണമായും പൊളിച്ചു നീക്കി. വിദ്യാർഥികൾക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കും. എന്നാൽ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിപക്ഷം പ്രതിഷേധം തുടരും.
