കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പാല്‍ ചുരത്തില്‍ റോഡ് തകര്‍ന്നതോടെ വയനാട്ടിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ആറളത്ത് ചിത്രശലഭ സങ്കേതത്തില്‍ വെള്ളംകയറി. കോളിത്തട്ടില്‍ മണ്ണിടിച്ചിലും മലവെള്ളപാച്ചിലും കാരണം ഉളിക്കല്‍ പഞ്ചായത്തിലെ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി മാട്ടറ , വട്ടിയാം തോട്, വയത്തൂര്‍ പാലങ്ങളിലാണ് വെള്ളം കയറിയത്. ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയില്‍ റാഫ്റ്റിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് ഉളിക്കല്‍ പഞ്ചായത്തിലെ പേരട്ട തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ സമീപത്തെ നൂറുല്‍ ഹുദ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തി. 19 മുതിര്‍ന്നവരും 7 കുട്ടികളും ഉള്‍പ്പെടെ 26 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്. പുളിങ്ങോം കോഴിച്ചാലില്‍ തുരുത്തില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ചു. തുരുത്തിലെ താമസക്കാരിയായ സുമതിയെയാണ് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

റിസര്‍വോയറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പഴശ്ശി ബാരേജിന്റെ ഷട്ടറുകള്‍ ഇന്ന് ഘട്ടംഘട്ടമായി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ മുകള്‍ഭാഗത്തും താഴ്ഭാഗത്തും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. നദിയിലേക്കോ സമീപ പ്രദേശങ്ങളിലേക്കോ അനാവശ്യമായി ഇറങ്ങുന്നത് ഒഴിവാക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *