ടെഹ്‌റാന്‍ : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) ഇനാം നല്‍കുമെന്നാണ് ഇറാന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. വനിതകളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നതെങ്കില്‍ പാരിതോഷികം ഇരട്ടിയാകുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്‍ സൈനിക മേധാവി അമീര്‍ ഹാതമിയെ ഉദ്ധരിച്ച് ‘ഇര്‍ന’ വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ ഒട്ടേറെപ്പേര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അമീര്‍ ഹാതമി പറഞ്ഞു. അതിക്രമിച്ചു കയറുന്ന യുഎസ് സൈനികനെ പിടികൂടിയോ കൊലപ്പെടുത്തിയോ കൈമാറിയാല്‍ പ്രതിഫലം ലഭിക്കുമെന്നാണ് ഇറാന്‍ സൈന്യം വ്യക്തമാക്കുന്നത്. ധീര പ്രവൃത്തി വനിതയാണ് ചെയ്യുന്നതെങ്കില്‍ പാരിതോഷികം ഇരട്ടിയാകും. ഹാതമി പറഞ്ഞു.

അതേസമയം അമേരിക്ക നിലവില്‍ ഇറാനില്‍ കരയുദ്ധം നടത്തുന്നില്ല. ഏപ്രിലില്‍ യു എസിന്റെ ഒരു വിമാനം ഇറാനില്‍ തകര്‍ന്നു വീണപ്പോള്‍, രക്ഷാപ്രവര്‍ത്തനത്തിനു മാത്രമാണ് യുഎസ് സൈന്യം ഇറാന്‍ മണ്ണില്‍ നേരിട്ടിറങ്ങിയത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് യു എസിന്റെ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നതെന്ന് ഇറാന്‍ സൈനിക മേധാവി വ്യക്തമാക്കിയിട്ടില്ല.

അതിനിടെ, യുദ്ധത്തിനിടെ കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ ഇറാന്‍ വ്യോമസേന പൈലറ്റുമാരെ ഖത്തര്‍ തടവിലാക്കിയന്നെ് ഇറാന്‍ ആരോപിച്ചു. യുദ്ധത്തിനിടെ ഒരു പൈലറ്റ് കൊല്ലപ്പെട്ടെന്നും 2 പേരെ കാണാതായെന്നും ഇറാന്‍ നേരത്തേ പറഞ്ഞിരുന്നു. ഇവരെ ഖത്തര്‍ തടവിലാക്കിയെന്ന ആരോപണം ആദ്യമായാണ് ഇറാന്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇറാന്റെ ആരോപണം ഖത്തര്‍ നിഷേധിച്ചു. ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത് അപ്പോള്‍ തന്നെ അറിയിച്ചതാണെന്നും, കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ സഹകരിക്കുമെന്നും ഖത്തര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *