മുംബൈ: എണ്ണവില വര്‍ധനയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. സെന്‍സെക്‌സ് 250 പോയിന്റ് ആണ് താഴ്ന്നത്. 24,000ന് തൊട്ടുമുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി 24,000ല്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 92 ഡോളറിലേക്ക് അടുക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റത് അടക്കമുള്ള വിഷയങ്ങളാണ് ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് കാരണം.

ഇറാനുമായി ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. തങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് പച്ചക്കൊടി കാണിക്കുകയുള്ളൂ എന്ന നിലപാടിലാണ് ഇറാന്‍. പ്രധാനമായി കോള്‍ഇന്ത്യ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് നഷ്ടം നേരിടുന്നത്.

അമേരിക്കയില്‍ കടപ്പത്രത്തില്‍ നിന്നുള്ള പലിശവരുമാനം ഉയര്‍ന്നതും വിപണിക്ക് വിനയായി. ട്രഷറി യീല്‍ഡ് ഉയര്‍ന്നത് ഇന്ത്യയെയും മറ്റു വളര്‍ന്നുവരുന്ന വിപണികളെയും വിദേശ നിക്ഷേപകര്‍ക്ക് താരതമ്യേന ആകര്‍ഷകമല്ലാതാക്കുന്നു. ഇത് ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം കൂടുതലായി പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കും. ഇതും വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *