അമ്പലവയൽ: കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് (എ.എസ്.ഐ) ഏഴ് വർഷം തടവുശിക്ഷ. വയനാട് അമ്പലവയൽ സ്വദേശിയായ റെജി ജയിംസിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ഏഴ് വർഷം തടവിനും അമ്പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിയായ പരാതിക്കാരന്റെ ബന്ധു ഉൾപ്പെട്ട കിഡ്നാപ്പിങ് കേസ് പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ പരാതിക്കാരനെയും പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തി ഒഴിവാക്കുന്നതിനായി റെജി ജയിംസ് മുപ്പതിനായിരം രൂപ കൈക്കൂലി
ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ പതിനായിരം രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റുന്നതിനിടെ വയനാട് വിജിലൻസ് യൂണിറ്റ് റെജി ജയിംസിനെ കൈയോടെ പിടികൂടുകയായിരുന്നു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് വിവിധ വകുപ്പുകളിലായി കോടതി കഠിനശിക്ഷ വിധിച്ചത്.

