ആലുവ: സബ്ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി, കസ്റ്റഡിയിൽ എടുത്തപ്പോൾ വാങ്ങിവച്ച ആധാർ കാർഡ് തിരികെ വാങ്ങാൻ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ, പൊലീസുകാർ തിരിച്ചറിഞ്ഞില്ല.

ആലുവ സബ് ജയിലിൽനിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അസം സ്വദേശി മധുർജ്യ സോനോവാൾ (28) ആണ് ജയിൽ ചാടി ഒരു മണിക്കൂറിനുള്ളിൽ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ, പൊലീസുകാർ ആരും തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്തില്ല. അതേസമയം, ഒരുപൊലീസുകാരനെ കണ്ട​പ്പോൾ തന്നെ തിരിച്ചറിയുമോ എന്ന സംശയത്തിൽ മധുർജ്യ ഓടി രക്ഷപ്പെട്ടു.

ആലുവ സബ്ജയിൽ നിന്നും കഴിഞ്ഞ ദിവസമാണ് സോനോവാൾ ജയിൽ ചാടിയത്. എടത്തലയിൽ നിന്നു മോഷ്ടിച്ച 9 മൊബൈൽ ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച പെരുമ്പാവൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. എടത്തലയിലെ അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നായിരുന്നു കേസ്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ആധാർ കാർഡ് പെരുമ്പാവൂർ പൊലീസ് വാങ്ങിവെച്ചിരുന്നു. അതു തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച 4.30നു ജയിൽ ചാടിയ ഇയാൾ 5.30ന് പെരുമ്പാവൂർ സ്‌റ്റേഷനിൽ ചെന്നത്.

പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ പ്രതിയെ തിരിച്ചറിഞ്ഞില്ല. പക്ഷേ, മറ്റൊരു പൊലീസുകാരനെ കണ്ടപ്പോൾ തന്നെ തിരിച്ചറിയുമെന്ന് സംശയം തോന്നിയ മധുർജ്യ കാർഡ് വാങ്ങാൻ നിൽക്കാതെ ഇറങ്ങിയോടി. പൊലീസ് പിന്തുടർന്നില്ല. വീണ്ടും കുറെ സമയം കൂടി ഇയാൾ പെരുമ്പാവൂർ ടൗണിൽ ഉണ്ടായിരുന്നു. പരിചയമുള്ള ഒരു മൊബൈൽ ഫോൺ ഷോപ്പിലെത്തി നാട്ടിലേക്കു പോകാനാണെന്നു പറഞ്ഞു പണം കടം ചോദിച്ചതായും അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. എന്നാൽ, കടയുടമ പണം കൊടുത്തിരുന്നില്ല.

സബ് ജയിലിൽ ധരിച്ചിരുന്ന മഞ്ഞ ടീ ഷർട്ടും കാവി മുണ്ടുമാണ് പെരുമ്പാവൂരിൽ എത്തുമ്പോഴും ധരിച്ചിരുന്നത്. പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ എഡിജിപി റിപ്പോർട്ട് തേടി. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. സൂപ്രണ്ടിനോടു വിശദീകരണം ആവശ്യപ്പെട്ടു. സബ് ജയിലിൽ മധുർജ്യയെ പാർപ്പിച്ചിരുന്ന 10-ാം നമ്പർ സെല്ലിന്റെ ചുമതലയുള്ള വാർഡന്മാർക്ക് എതിരെ ഉടൻ നടപടി ഉണ്ടായേക്കും. മതിൽക്കെട്ടും 24 മണിക്കൂർ കാവലുമുള്ള ജയിലിൽ നിന്നു മധുർജ്യ രക്ഷപ്പെട്ടതു സംബന്ധിച്ച ദുരൂഹത നീങ്ങിയിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *