ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സെപ്റ്റംബര്‍ അഞ്ചാം തീയതി നടത്താനിരിക്കുന്ന ഡല്‍ഹി മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റില്‍ നിന്ന് ജയ് സിങ് റോഡിലെ ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്കാണ് സിജെപി പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ ഇവിടെ മാര്‍ച്ച് അനുവദിക്കാനാകില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

സിജെപിയുടെ 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാര്‍ച്ചില്‍ ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാര്‍ത്ഥികളുടെ കുടുംബങ്ങള്‍, പൊലീസ് അതിക്രമത്തിന് ഇരയായവര്‍, വിദ്യാര്‍ത്ഥികള്‍, യുവജന സംഘടനകള്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് സിജെപി അറിയിച്ചിരുന്നത്.

എന്നാല്‍ മുന്‍കൂര്‍ അനുമതിയോടെ ജന്തര്‍ മന്തറിന് സമീപം മാത്രം പ്രതിഷേധങ്ങള്‍ നടത്താമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സമരവേദി മാറ്റുന്നതിലുള്‍പ്പെടെ സിജെപി നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തും. പ്രതിഷേധ സാധ്യതകള്‍ മുന്‍കൂട്ടി വിലയിരുത്തുന്നതിനും പ്രദേശത്തെ സുരക്ഷ കര്‍ശനമാക്കുന്നതിനുമായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേര്‍ന്നു. ഇതിന് പുറമെ, മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ഡല്‍ഹി പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജൂലൈ 25ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിജെപി രണ്ടാം ഘട്ട പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്‍പ് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കണമെന്നും ആവശ്യമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *