കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തില്‍ മരണം 584 ആയി. 1,924 പേരെകാണാതായതായി നേപ്പാളിലെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരച്ചിലിനുമായി വിദേശ സഹായം സ്വീകരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദുരന്തത്തില്‍ അകപ്പെട്ട 84 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 121 വിദേശ സഞ്ചാരികളെ ഇതുവരെ നേപ്പാള്‍ സൈന്യത്തിന് രക്ഷിക്കാനായി.
ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. നേപ്പാളിലെ ടിമൂരെ ഗ്രാമം പൂര്‍ണമായും ചെളിയും പാറക്കൂട്ടങ്ങളും വെള്ളവും മൂടിയ നിലയിലാണ്. മുന്‍പ് കെട്ടിടങ്ങള്‍ നിറഞ്ഞുനിന്നിരുന്ന നദീതീരത്ത് ഇനി അവശേഷിക്കുന്നത് വിരലിലെണ്ണാവുന്ന കെട്ടിടങ്ങള്‍ മാത്രം. രസുവഗധി ജലവൈദ്യുത പദ്ധതിയുടെ അവശിഷ്ടങ്ങള്‍ പോലും ഉപഗ്രഹ ചിത്രത്തില്‍ കാണാനില്ല.
13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളെയാണ് കാണാതായത്. റസുവ, നുവാകോട്ട് മേഖലകളിലുണ്ടായ ദുരന്തത്തിലാണ് കാണാതായത്. ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേപ്പാളാണ് വിവരം പുറത്തുവിട്ടത്. ഇതില്‍ വലിയൊരു വിഭാഗം തൊഴിലാളികളെക്കുറിച്ചും വിവരമൊന്നുമില്ല. അപ്പര്‍ ത്രിശൂലി-1 പദ്ധതിയിലാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. അപകടം നടക്കുമ്പോള്‍ ഏകദേശം 1,350 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇതില്‍ 576 പേരെയാണ് കാണാതായിരിക്കുന്നത്. പ്രൊജക്റ്റ് സൈറ്റുകളി ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യമില്ലാത്തതാണ് വെല്ലുവിളി.
