കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 800 കവിഞ്ഞു. മൂവായിരത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ദുരന്തത്തില്‍ 781 പേര്‍ മരിച്ചതായും 2,502 പേരെ കാണാതായതായും നേപ്പാള്‍ ഡിസാസ്റ്റര്‍ ഏജന്‍സി ഔദ്യോഗികമായി വ്യക്തമാക്കിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ഏജന്‍സി സൂചിപ്പിച്ചു. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് രൂപപ്പെട്ട തടാകങ്ങള്‍ പുതിയ ഭീഷണിയാണ്. മിന്നല്‍ പ്രളയത്തില്‍ ടിബറ്റില്‍ 546 പേര്‍ മരിച്ചതായി ചൈനയിലെ ഔദ്യോഗിക ചാനലായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിലെ ത്രിശൂലി ഹൈഡ്രോ ഇലക്ട്രിക് സൈറ്റില്‍ തൊഴിലാളികള്‍ കുടുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് നേപ്പാളി സൈന്യം പ്രദേശത്ത് തിരച്ചില്‍ തുടരുന്നുണ്ട്.
കുടുങ്ങിക്കിടക്കുന്നവര്‍ക്കിടത്തേക്ക് വായു കടക്കാനായി പൈപ്പ് വിജയകരമായി സ്ഥാപിക്കനായതായി നേപ്പാള്‍ ആഭ്യന്തരമന്ത്രി സുദന്‍ ഗുരുങ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് നേപ്പാളി സൈന്യത്തിന് 11 അംഗ ഇന്ത്യന്‍ ടീമും സഹായം നല്‍കി വരുന്നുണ്ട്. ത്രിശൂലി പദ്ധതി ഉള്‍പ്പെടെ പ്രളയബാധിതമായ റസുവ, നുവാക്കോട്ട് ജില്ലകളിലെ ഒമ്പത് ജലവൈദ്യുത പദ്ധതികളിലായി 537 തൊഴിലാളികളെയും ജീവനക്കാരെയും കാണാതായിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോറന്‍സിക് വിദഗ്ധര്‍, സാങ്കേതിക സംഘങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. ഡിഎന്‍എ സാമ്പിളുകള്‍ വിശകലനം ചെയ്യുന്നതിനും ഇരകളുടെ അവശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിനും സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള 19 അംഗ പ്രത്യേക ഫോറന്‍സിക് സംഘം കാഠ്മണ്ഡുവില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
275 ഇന്ത്യന്‍ പൗരന്മാരെയും ഇന്ത്യന്‍ വംശജരായ 128 പേരെയും കാണാതായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 900 ഇന്ത്യക്കാര്‍ ചൈനീസ് പക്ഷത്തുണ്ട്. അവര്‍ സുരക്ഷിതരാണെന്നും, ബന്ധപ്പെടാന്‍ സാധിച്ചെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ടിബറ്റില്‍ 49 ഇന്ത്യക്കാരെ കാണാനില്ലെന്ന് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രളയം തകര്‍ത്ത നേപ്പാളിലേക്ക് സഹായമായി 68.5 ടണ്‍ സാധനങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്.
