കെഎസ്ആർടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് യാത്രക്കാരൻ ഡ്രൈവറെ മർദിക്കുകയും വാഹനത്തിന്റെ ചില്ലടിച്ച് തകർക്കുകയും ചെയ്തു. താമരശ്ശേരി ചുരം രണ്ടാം വളവിൽ തിങ്കളാഴ്ച പുലർച്ചെ 1.30-നായിരുന്നു സംഭവം.
തൃശ്ശൂരിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായ പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ ആണ് അതിക്രമം കാണിച്ചത്. അക്രമത്തിൽ ബസിൻ്റെ മുൻഭാഗത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ് ലൈറ്റും തകർന്നു. ബസിലെയും മറ്റു വാഹനങ്ങളിലേയും യാത്രക്കാർ പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ ബസ് ഡ്രൈവർക്കും പ്രതിക്കും പരിക്കേറ്റു. ഷൈജൽ പോലീസ് കസ്റ്റഡിയിലാണ്. ബസ് ഡ്രൈവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
