വയനാട്: വയനാട്ടിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും. സുല്‍ത്താന്‍ ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളി. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്.
ആന്റോ അഗസ്റ്റിനെ നാളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. എക്‌സൈസിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.
കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആന്റോയുടെ വീടിന്റെ ഒന്നാംനിലയിലെ മുറിയില്‍ നിന്ന് 138 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. വന്‍തോതില്‍ ശേഖരിച്ച് വെച്ച മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്ഐആറിലെ പ്രാഥമിക നിഗമനം. അറസ്റ്റിന് മുന്നോടിയായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആന്റോയെ അഞ്ചു മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദനമേറ്റിട്ടുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ആന്റോയുടെ മറുപടി. വലിയ തോതില്‍ മദ്യം കണ്ടെടുത്തതിനാല്‍ കേസില്‍ തുടരന്വേഷണം അത്യാവശ്യമാണെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു.
എന്നാല്‍, മദ്യം പിടിച്ചെടുത്ത വീട് ആന്റോയുടെ ഉടമസ്ഥതയിലുള്ളതല്ലെന്ന് പ്രതിഭാഗം വാദിച്ചു. ജപ്തി ചെയ്ത വീട് മറ്റൊരു സത്രീയാണ് വാങ്ങിയതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതിഭാഗം ഹാജരാക്കിയ രേഖ 2025ന് മുമ്പുള്ളതാണെന്നും എന്നാല്‍, 2025 ല്‍ കെട്ടിടം ആന്റോയുടെ പേരിലെന്ന് തെളിയിക്കുന്ന രേഖ പ്രോസിക്യൂഷനും ഹാജരാക്കി. കൂടാതെ, എഫ്ഐആറിലെ തിരുത്തലുകള്‍ ചൂണ്ടിക്കാട്ടിയും പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
