കൽപറ്റ: തുരങ്ക പാതയ്ക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി ചെയർമാൻ വർഗീസ് വട്ടേകാട്ടിൽ ധർണ ഉദ്ഘാടനം ചെയ്തു. തുരങ്ക പാത ദുരന്ത പാതയാകാതിരിക്കാൻ ശരിയായ ശാസ്ത്രീയ പഠനങ്ങൾ നടത്തുവാൻ സർക്കാർ തയാറായിട്ടില്ലെന്നും, ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാൻ വേണ്ടി മാത്രം തിരക്കിട്ട് തട്ടിക്കൂട്ട് റിപ്പോർട്ട് തയാറാക്കിയിരിക്കുകയാണ് സർക്കാരെന്ന് വർഗീസ് വട്ടേകാട്ടിൽ അഭിപ്രായപ്പെട്ടു.
അങ്ങേയറ്റം പരിസ്ഥിതി ലോലമായ ഒരു പ്രദേശത്ത് 2019 ലും 2024 ലും ഉണ്ടായ രണ്ട് ഉരുൾപൊട്ടലുകൾക്ക് ശേഷവും സർക്കാർ ഇത്തരത്തിൽ തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ചില റിയൽ എസ്റ്റേറ്റ് / ടൂറിസം മാഫിയകളുടെ താൽപര്യാർഥമാണ് എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ കുരുതി കൊടുക്കുന്ന ഇത്തരം പദ്ധതികൾ അല്ല വയനാട് ജനതയ്ക്ക് വേണ്ടത്, താമരശ്ശേരി ചുരം റോഡിൻ്റെ അടിയന്തര നവീകരണമാണ്.
നിലവിലുള്ള ബദൽ പാതകളും അടിയന്തരമായി വികസിപ്പിക്കണം.
ബഷീർ ആനന്ദ് ജോൺ സ്വാഗതം പറഞ്ഞു.
പി.ജി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
അധ്യാപകനും എഴുത്തു കാരനുമായ കെ.കെ. സുരേന്ദ്രൻ, പ്രജൂഷ്, സലിംകുമാർ, ഉണ്ണിക്കൃഷ്ണൻ ചീരാൽ, സുനിൽ ജോസഫ്, അരൂഷ് കാരായി എന്നിവർ സംസാരിച്ചു.
കൃഷ്ണൻകുട്ടി നന്ദി രേഖപ്പെടുത്തി.
