തിരുവനന്തപുരം: സമൂഹമാധ്യങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ഇതിന്റെ പേരില്‍ കസ്റ്റംസ്, എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി.

വ്യാജ ഫോണ്‍ കോള്‍ വഴി നിങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പാര്‍സലായി അവിടെ എത്തിയിട്ടുണ്ടെന്നും, അതിന് കസ്റ്റംസ് തീരുവ അടച്ചിട്ടില്ലെന്നും, തുക അടച്ചില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ഭയപ്പെടുത്തിയാണ് സംഘം പണം തട്ടുന്നതെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

പൊലീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

എന്താല്ലേ ??

സമൂഹമാധ്യങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പ് നടത്തുന്ന രീതി വീണ്ടും വ്യാപകമാകുകയാണ്. ശ്രദ്ധ വേണം. തട്ടിപ്പ് രീതി ഇങ്ങനെയാണ്. സമൂഹമാധ്യമങ്ങളില്‍ നിങ്ങളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ട ശേഷം അവര്‍ ധനികരാണെന്നു തെറ്റിദ്ധരിപ്പിച്ച് നിങ്ങളുടെ വിശ്വാസം നേടിയെടുക്കും. തുടര്‍ന്ന് നിങ്ങള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യും. സമ്മാനത്തിന്റെയും, അത് പായ്ക്ക് ചെയ്തു നിങ്ങളുടെ വിലാസം എഴുതി വെച്ചിരിക്കുന്നതിന്റെയും ഫോട്ടോ ഉള്‍പ്പെടെ അവര്‍ നിങ്ങള്‍ക്ക് അയച്ചു നല്‍കും. ഇനിയാണ് യഥാര്‍ത്ഥ തട്ടിപ്പിന്റെ തുടക്കം. കസ്റ്റംസിന്റെയോ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥന്റെയോ പേരില്‍ ഒരു വ്യാജ ഫോണ്‍ കാള്‍. നിങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പാര്‍സലായി അവിടെ എത്തിയിട്ടുണ്ടെന്നും, അതിന് കസ്റ്റംസ് തീരുവ അടച്ചിട്ടില്ലെന്നും, തുക അടച്ചില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ആയിരിക്കും വിളിക്കുന്നവര്‍ നിങ്ങളോട് പറയുന്നത്. അജ്ഞാതസുഹൃത്ത് അയച്ചു നല്‍കിയ സമ്മാനങ്ങളുടെ മൂല്യം ഓര്‍ത്ത് കണ്ണ് മഞ്ഞളിച്ചോ, ഭയന്നോ ഒരിക്കലും പണം നല്‍കരുത്. ഇത് തട്ടിപ്പാണ്.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടുക.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *