കൽപറ്റ:ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവ ദ്വീപിലേയ്ക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണെടുക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു.
കുറുവ ദ്വീപിൽ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും നിയമങ്ങളും പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കൂ. യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുക്കുന്നതിൽ
സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചാൽ മാത്രമേ ബന്ധപ്പെട്ട വകുപ്പുകൾ അനുമതി നൽകുകയുള്ളെന്നും ഉത്തരവിൽ അറിയിച്ചു. നീര്‍ച്ചാലുകൾ, തണ്ണീര്‍തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രദേശങ്ങളിൽ മണ്ണ് നിക്ഷേപിച്ചാൽ നടപടി സ്വീകരിക്കും. മണ്ണ് നീക്കം ചെയ്ത് അപകടമുണ്ടായാൽ അനുമതി നൽകുന്ന വകുപ്പിനായിരിക്കും പൂര്‍ണ്ണ ഉത്തരവാദിത്തം.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, റെഡ് ജാഗ്രതാ നിര്‍ദേശങ്ങൾ പുറപ്പെടുവിക്കുമ്പോഴും ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിലും യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കണം.
