ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായുള്ള സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ഗാന്ധി ഇന്ത്യന്‍ ഭരണഘടനയെയും, ജനാധിപത്യത്തെയും വെറുക്കുന്നു. ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങു പോലും ബഹിഷ്‌കരിച്ചിരിക്കുന്നു. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി വിമര്‍ശിച്ചു.

ഏതാനും നാളുകള്‍ക്ക് മുമ്പ്, ചെങ്കോട്ടയില്‍ നടന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളും രാഹുല്‍ഗാന്ധി ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെയും ഭരണഘടനാ പദവി വഹിക്കുന്ന ഒരാളുടെ സത്യപ്രതിജ്ഞയെയും പുച്ഛിക്കുന്ന ഒരാള്‍ക്ക് പൊതു പ്രവര്‍ത്തകനായി തുടരാന്‍ യോഗ്യതയുണ്ടോ?’. പ്രദീപ് ഭണ്ഡാരി ചോദിച്ചു.

രാഹുല്‍ ഗാന്ധിക്ക് മലേഷ്യയില്‍ അവധിക്കാലം ആഘോഷിക്കാന്‍ സമയമുണ്ട്, പക്ഷേ ഔദ്യോഗിക ഭരണഘടനാ ചടങ്ങില്‍ പങ്കെടുക്കാന്‍ സമയമില്ല!. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ജനാധിപത്യത്തിന് അപകടമാണ്. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രത്തെ എതിര്‍ക്കുന്നു. ബിജെപി നേതാവ് ആരോപിച്ചു.

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായി ഗുജറാത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ബിജെപിയുടെ വിമര്‍ശനത്തെ തള്ളി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് എംപി രംഗത്തുവന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് പങ്കെടുക്കണമെന്ന് നിയമം ഇല്ല. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്തിരുന്നു. ബിജെപി ഭരണഘടനയെ വെറുക്കുന്നു. അവര്‍ ഭരണഘടനയെ അട്ടിമറിക്കുന്നു. രാഹുല്‍ ഗാന്ധി അത് സംരക്ഷിക്കാന്‍ പോരാടുകയാണ്. ഉദിത് രാജ് പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *