ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ വിജയം പിടിച്ചപ്പോള്‍ അതിനു റെക്കോര്‍ഡിന്റെ അധിക തിളക്കവും. ബദ്ധവൈരികളുടെ സണ്‍ഡേ ബ്ലോക്ക്ബസ്റ്റര്‍ ആവേശകരമായിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് മറികടക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിയും അതിനിടെയുണ്ടായ ഹസ്തദാന വിവാദത്തിനും കളിയിലൂടെ മറുപടി നല്‍കാമെന്ന പാക് മോഹം ഫലിച്ചില്ല.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍സ് ചെയ്‌സ് വിജയമാണിത്. ദുബൈയിലെ ട്രിക്കി പിച്ചില്‍ അഭിഷേക് ശര്‍മ- ശുഭ്മാന്‍ ഗില്‍ സഖ്യത്തിന്റെ ഓപ്പണിങ് മികവും തിലക് വര്‍മയുടെ സമയോചിത ഇന്നിങ്‌സിന്റേയും ബലത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

2022ലെ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ തന്നെ നടത്തിയ 148 റണ്‍സ് പിന്തുടരല്‍ വിജയത്തിന്റെ നേട്ടമാണ് പിന്തള്ളിയത്. ടി20യില്‍ പാകിസ്ഥാനെതിരെ റണ്‍സ് പിന്തുടര്‍ന്നു ഇന്ത്യ നേടുന്ന എട്ടാം വിജയം കൂടിയാണിത്.

അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന ഇന്ത്യന്‍ ഓപ്പണിങ് സഖ്യം പാകിസ്ഥാന്റെ എല്ലാ മോഹങ്ങളും തകര്‍ത്തെറിയുന്ന കാഴ്ചയായിരുന്നു തുടക്കം മുതല്‍. ഗില്‍ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അഭിഷേക് തന്റെ മിന്നലടികളുമായി ഒരിക്കല്‍ കൂടി കളം വാണു. ഇരുവരും ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.

39 പന്തുകള്‍ നേരിട്ട് അഭിഷേക് ശര്‍മ 5 സിക്സും 6 ഫോറും സഹിതം 74 റണ്‍സ് വാരി. ഗില്‍ 28 പന്തില്‍ 8 ഫോറുകള്‍ സഹിതം 47 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ 105 റണ്‍സ് കണ്ടെത്തി. ഈ ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സ്‌കോറായും ഇതു മാറി.

4.4 ഓവറില്‍ ഇന്ത്യ 50 റണ്‍സിലെത്തി. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്നു അടിച്ചെടുത്തത് 69 റണ്‍സ്. ഗ്രൂപ്പ് ഘട്ടത്തിലെ പോരില്‍ ഷഹീന്‍ അഫ്രീദിയെ ഫോറടിച്ച് സ്വീകരിച്ച അഭിഷേക് ഇത്തവണ ആദ്യ പന്ത് തന്നെ സിക്സര്‍ തൂക്കിയാണ് സ്വാഗതം ചെയ്തത്. 24 പന്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറിയിലെത്തി. പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയായും താരത്തിന്റെ പ്രകടനം മാറി. 2012ല്‍ 25 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച യുവരാജ് സിങിന്റെ റെക്കോര്‍ഡാണ് അഭിഷേക് സ്വന്തം പേരിലാക്കിയത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *