ന്യൂഡല്‍ഹി: സുബ്രതോ കപ്പില്‍ ചരിത്രം കുറിച്ച് കേരളം. ഉത്തരാഖണ്ഡിലെ അമിനിറ്റി സിബിഎസ്ഇ പബ്ലിക് സ്‌കൂളിനെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം ചരിത്രത്തില്‍ ആദ്യമായി കിരീടം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ഫൈനലില്‍ കേരളം ചരിത്രം വിജയം കൈവരിച്ചത്. 11 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കളിച്ച കിരീടപ്പോരാട്ടത്തിലാണ് കേരളം കപ്പുയര്‍ത്തിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഇത്തവണ കേരളത്തെ പ്രതിനിധീകരിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ന്യൂഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിന് ആരംഭിച്ച കിരീടപ്പോരാട്ടത്തില്‍ കേരളത്തിനായി ജോണ്‍ സീന, ആദി കൃഷ്ണ എന്നിവര്‍ ഗോളുകള്‍ നേടി.
37 ടീമുകള്‍ എട്ട് ഗ്രൂപ്പുകളിലായി മത്സരിച്ച ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് കേരളം ഫൈനലിലെത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറെേമ ശ്രീലങ്ക, ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള സ്‌കൂള്‍ ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. ആതിഥേയരായ ഡല്‍ഹി, മേഘാലയ, ഛത്തീസ്ഗഡ്, ലക്ഷദ്വീപ്, മിസോറാം ടീമുകളെ മറികടന്നായിരുന്നു കേരളം കലാശപ്പോരിന് യോഗ്യത നേടിയത്. മുഹമ്മദ് ജസീം അലി ആണ് ടീം ക്യാപ്റ്റന്‍. വി പി സുനീര്‍ ടീം ഹെഡ് കോച്ച്, മനോജ് കുമാര്‍ ഗോള്‍ കീപ്പര്‍ കോച്ച്, ഫിസിയോ നോയല്‍ സജോ, ടീം മാനേജര്‍ അഭിനവ്, ഷജീര്‍ അലി, ജലീല്‍ പി എസ് എന്നിവരാണ് ടീം സ്റ്റാഫുകള്‍.
കേരളത്തിന് വേണ്ടി മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടൂര്‍ണമെന്റില്‍ മത്സരിച്ച 2012, 2014 വര്‍ഷങ്ങളിലും കേരളം സുബ്രതോ കപ്പില്‍ മത്സരിച്ചിരിന്നു. യുക്രൈയ്ൻ, ബ്രസീല്‍ സ്‌കൂള്‍ ടീമുകളായിരുന്നു അന്ന് കേരളത്തിന്റെ എതിരാളികള്‍.
