വയനാട് ഡി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി എന്‍.ഡി അപ്പച്ചന്‍. വയനാട്ടിലുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദി താനല്ലെന്നും, തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ, യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരെന്ന് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ ഉയരുകയാണ്.

അഴിമതിയോ കോഴയോ വാങ്ങിയിട്ടില്ലെന്നും, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എന്‍.ഡി അപ്പച്ചന്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്‍.എം വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ തന്റെ പേര് വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെങ്കിലും, അതില്‍ മറ്റ് ചിലരുടെ പേരുകളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു എന്ന വ്യക്തമായ ധ്വനി അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. തന്നെ എ.ഐ.സി.സിയിലേക്ക് എടുത്തതില്‍ സന്തോഷമുണ്ടെന്നും, ദേശീയ നേതൃത്വം തന്നെ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ.സി വേണുഗോപാലും തന്നെ വിളിച്ചിരുന്നുവെന്നും, തന്റെ നിരപരാധിത്വം ദേശീയ നേതൃത്വത്തിന് അറിയാമെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി അപ്പച്ചനെ മാത്രം സ്ഥാനത്തുനിന്ന് നീക്കി കൈകഴുകാനുള്ള ശ്രമമാണ് കെ.പി.സി.സി നടത്തിയതെന്ന ആരോപണം ശക്തമാണ്. ഇത്രയും ഗൗരവമായ വിഷയത്തില്‍ തീരുമാനം വൈകിപ്പിച്ചതിലും, എന്‍.ഡി അപ്പച്ചനെ മാത്രം ബലിയാടാക്കി മറ്റാരെയോ രക്ഷിക്കാന്‍ ശ്രമിച്ചതിലും എ.ഐ.സി.സിക്കും പങ്കുണ്ടെന്ന വിമര്‍ശനം പൊതുസമൂഹത്തില്‍ ഉയരുന്നുണ്ട്. പ്രശ്നങ്ങളുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരെന്ന് എ.ഐ.സി.സി നേതൃത്വം മറുപടി പറയണമെന്ന ആവശ്യം ശക്തമാവുകയാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *