കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അവഹേളിച്ച് മുസ്ലിം ലീഗ് നേതാവിന്റെ കുറിപ്പ്. മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി കെകെഎ ഖാദറാണ് വിവാദ പരാമര്‍ശം നടത്തിയത്. എംഎസ്എഫിനെ വര്‍ഗീയ വാദികളാക്കിയുള്ള കെഎസ്‌യു ബാനറിനെ വിമര്‍ശിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് വിവാദ പരാമര്‍ശം. അഭയം തേടി വന്നവരെന്നാണ് ആക്ഷേപം.

‘ഇന്ദിരയുടെ പേരകുട്ടികള്‍ക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്ത്വത്തിന് നിങ്ങളുടെ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല..’ എന്നാണ് കുറിപ്പിലെ പരാമര്‍ശം. ഒരു തെരഞ്ഞെടുപ്പുകൊണ്ട് ലോകം അവസാനിക്കില്ലെന്നും കെഎംഒ കോളജിലെ പരാജയത്തില്‍ വീഴ്ച അന്വേഷിക്കുമെന്നും കെകെഎ ഖാദര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഒരു തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കില്ല..കെഎംഒ കോളജിലെ വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ ഇതാദ്യമായ് ഞങ്ങളുടെ കുട്ടികള്‍ പരാജയപ്പെട്ടു..അവിശുദ്ധ കൂട്ടുകെട്ടുകളെ, കുതന്ത്രങ്ങളെ തിരിച്ചറിയുന്നതില്‍ പിശക് പറ്റിയിട്ടുണ്ടാവും.. വീഴ്ച്ചകള്‍ പരിശോധിക്കും, തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും..കുട്ടികളില്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല..തിരിച്ച് വരും കൊടുംങ്കാറ്റായി..ഇന്ദിരയുടെ പേരകുട്ടികള്‍ക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്വത്തിന് നിങ്ങളുടെ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല..’ എന്നാണ് കെകെഎ ഖാദറിന്റെ കുറിപ്പ്.

കൊടുവള്ളി കെഎംഒ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനത്തിനായിരുന്നു എംഎസ്എഫിനെതിരെ കെഎസ്യു രംഗത്തെത്തിയത്. ‘എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു’, എന്നായിരുന്നു ബാനര്‍. ചരിത്രത്തിലാദ്യമായാണ് എംഎസ്എഫിന് കൊടുവള്ളി കെഎംഒ കോളജ് യൂണിയന്‍ നഷ്ടമാകുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *