വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ തുടരെ രണ്ട് ജയങ്ങളുമായി എത്തിയ ഇന്ത്യന്‍ വനിതകള്‍ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു അപ്രതീക്ഷിത തോല്‍വി വഴങ്ങി. ഇതോടെ സെമി ഫൈനലുറപ്പിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമായി. കന്നി ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകളെ പരാജയപ്പെടുത്തിയാണ് പ്രോട്ടീസ് വനിതകള്‍ക്കെതിരെ പോരാടാനിറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിത തോല്‍വി പിണയുകയായിരുന്നു.

നിലവില്‍ ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 5 പോയിന്റുമായി ഓസ്‌ട്രേലിയന്‍ വനിതകളാണ് ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാമതും ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തുമുണ്ട്.

ഇന്ത്യക്ക് ഇനി എതിരാളികളായി വരാനുള്ളത് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ്. ഈ നാല് മത്സരങ്ങളും ജയിച്ചാല്‍ അനായാസം സെമി ഉറപ്പിക്കാം. നാലില്‍ മൂന്ന് ജയങ്ങളുണ്ടെങ്കിലും അവസാന നാലില്‍ സ്ഥാനം കിട്ടും. നാലില്‍ രണ്ട് തോല്‍വി നേരിട്ടാല്‍ മറ്റു ടീമുകളുടെ മത്സര ഫലം അറിഞ്ഞാല്‍ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കു.

കരുത്തരായ നിലവിലെ ലോക ചാംപ്യന്‍മാരുമായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ഈ മാസം 12 ഞായറാഴ്ചയാണ് ഈ പോരാട്ടം. 19ന് ഇംഗ്ലണ്ടുമായും 23നു ന്യൂസിലന്‍ഡുമായും 26നു ബംഗ്ലാദേശുമായും ഇന്ത്യ ഏറ്റുമുട്ടും. നാല് മത്സരങ്ങളും നിര്‍ണായകം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *