മലപ്പുറം: കൊച്ചി പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തിന് പിന്നാലെ മത സ്വാതന്ത്ര്യം വിലക്കുന്ന സ്‌കൂളുകളെ കണ്ടെത്താന്‍ നീക്കവുമായി സമസ്ത. സുന്നി മുസ്ലീം സംഘടനയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക ക്യാംപയിന്‍ സംഘടിപ്പിക്കാനാണ് നീക്കം. ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രധാരണം ഉള്‍പ്പെടെ തടയുന്ന സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ കണ്ടെത്തുകയാണ് നീക്കം. ഗുഗിള്‍ ഫോം ഉള്‍പ്പെടെ തയ്യാറാക്കിയാണ് സംഘടനയുടെ വിവര ശേഖരണം.

മത സ്വാതന്ത്ര്യം വിലക്കുന്ന സ്‌കൂളുകളെ തുറന്നുകാട്ടുക എന്നതാണ് ക്യാംപയിനിന്റെ ലക്ഷ്യമെന്ന് സംഘടനയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. എസ്‌കെഎസ്എസ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി സത്താര്‍ പന്താവൂര്‍ ഫെയ്‌സ്ബുക്കിലൂടെ ഗൂഗിള്‍ ഫോം പങ്കുവച്ച് ഇക്കാര്യം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വര്‍ഗീയ ഭിന്നത സൃഷ്ടിക്കുന്നവിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുക എതാണ് സര്‍വെയുടെ ലക്ഷ്യമെന്ന് എസ്‌കെഎസ്എസ്എഫ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ സമദ് പൂക്കോട്ടൂരും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ഒരു വ്യക്തിയുടെ മതസ്വാതന്ത്ര്യം തടയാന്‍ രാജ്യത്തെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ ആകില്ലെന്നും അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കുന്നു. എസ്‌കെഎസ്എസ്എഫ് നടത്തുന്ന സര്‍വേയിലൂടെ കണ്ടെത്തുന്ന വിവരങ്ങള്‍ പൊതുമധ്യത്തില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുഗിള്‍ ഫോം സംഘടനയുടെ പ്രവര്‍ത്തകരിലൂടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കാനാണ് നീക്കം.

സ്‌കൂള്‍ യൂണിഫോമിനോടൊപ്പം മതവിശ്വാസമനുസരിച്ച് വസ്ത്രധാരണം ചെയ്ത കാരണത്താല്‍ പള്ളുരുത്തി റിത്താസ് സ്‌കൂളിന്റെ നടപടിയില്‍ വിവാദം തുടരുന്നതിനിടെ രൂക്ഷവിമര്‍ശനമാണ് കഴിഞ്ഞ ദിവസം സമസ്ത ഉയര്‍ത്തിയത്. മുഖപത്രമായി സുപ്രഭാതത്തിലെ എഡിറ്റോറിയലില്‍ ആയിരുന്നു സമസ്ത നിലപാട് വ്യക്തമാക്കിയത്. ഹിജാബിനെ അപരിഷ്‌കൃതമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഹിജാബ് ധരിച്ച കുട്ടിയ്‌ക്കൊപ്പം ഇടപെടാന്‍ മറ്റ് കുട്ടികള്‍ക്ക് ഭയമാണെന്ന സ്‌കൂള്‍ അധികൃതരുടെ വാദം നിഷ്‌കളങ്കമല്ല. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാനും കഴിയില്ല. കേരള സമൂഹത്തില്‍ പിടിമുറുക്കുന്ന വര്‍ഗീയ നിലപാടുകളുടെ ഉദാഹരണമാണിതെന്നും സമസ്ത മുഖപത്രം ആരോപിച്ചിരുന്നു.

പള്ളുരുത്തി റിത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് നാഷണല്‍ ലീഗിന്റെ നിലപാട്. ഇക്കാര്യം പരിശോധിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സംഘടന പരാതി നല്‍കിയിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ ഇതിന്റെ ഭാഗവാക്കാവുകയാണ് ചെയ്തതെന്നും നാഷണല്‍ ലീഗ് സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് ആരോപിച്ചു. വര്‍ഗീയ ഭിന്നത ഉണ്ടാക്കാനാണ് ഇത്തരം നീക്കങ്ങള്‍ എന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് വര്‍ഗീയത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ ഇടപെടല്‍ നടത്തുന്ന ചിലരുമായി സ്‌കൂളിന്റെ അഭിഭാഷക, പിടിഎ പ്രസിഡന്റ് എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും നാഷണല്‍ ലീഗ് ആരോപിക്കുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *