കൊച്ചി: മൂന്നര പതിറ്റാണ്ട് മുമ്പ് കളമശേരി ഏലൂര്‍ കിഴക്കുംഭാഗം ദേവി ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ പഞ്ചലോഹ വിഗ്രഹം തിരിച്ചുകിട്ടി. ജോത്സ്യന്‍ മറ്റം ജയകൃഷ്ണ പണിക്കരുടെ കാര്‍മികത്വത്തില്‍ അഷ്ടമംഗല്യ പ്രശ്‌നം നടക്കവെ രണ്ട് മുത്തപ്പന്മാര്‍ ക്ഷേത്രത്തില്‍ ഉണ്ടെന്ന് സൂചിപ്പിച്ചപ്പോള്‍ 72 വയസുള്ള ലീലാ കേശവനാണ് സ്റ്റോര്‍ റൂമിലെ അലമാരയില്‍ ഒരു വിഗ്രഹം ഇരിക്കുന്നുണ്ടെന്ന് പറഞ്ഞത്. ഇപ്പോഴത്തെ ക്ഷേത്രം ഭാരവാഹികള്‍ അടക്കം ആര്‍ക്കും ഇക്കാര്യം അറിയില്ലായിരുന്നു.

1990ല്‍ ഈ വിഗ്രഹം മോഷണം പോയിരുന്നു. വിഗ്രഹവുമായി പോകുന്ന മോഷ്ടാവിനെ അതുവഴി വന്ന ബസ് ഡ്രൈവര്‍ കണ്ടു. ഇതോടെ വിഗ്രഹം ഡ്രൈവര്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തൊണ്ടി മുതലായ വിഗ്രഹം കോടതിയിലായതോടെ ക്ഷേത്രത്തില്‍ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു.

കേസ് നടപടികള്‍ പൂര്‍ത്തിയായി രണ്ടു മൂന്നു കൊല്ലം കഴിഞ്ഞ് കിട്ടിയ വിഗ്രഹം സ്റ്റോര്‍ റൂമിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ വിഗ്രഹം ഒരേ പീഠത്തില്‍ മുത്തപ്പന്റെ വലതുവശത്ത് പ്രതിഷ്ഠിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *