കൊച്ചി: രാഷ്ട്രീയ അതിപ്രസരവും ഫണ്ടിന്‍റെ അപര്യാപ്തതയുമാണ് കേരള കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന വെല്ലുവിളിയെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായ്. കലാമണ്ഡലത്തെ അന്താരാഷ്ട്ര പെര്‍മോഫിങ് ആര്‍ട്‌സ് കേന്ദ്രമാക്കി മാറ്റാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ രാഷ്ട്രീയം മുതല്‍ കഴിവില്ലാത്ത ജീവനക്കാര്‍ വരെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമാകുന്നുവെന്ന് മല്ലികാ സാരാഭായ് തുറന്നടിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ തുറന്നുപറച്ചില്‍.

കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്ക് നിലവിലെ നിരവധി ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടപ്പോള്‍, ക്ലാര്‍ക്കുമാരായിരുന്ന ആളുകള്‍ പെട്ടെന്ന് ഓഫീസര്‍മാരായി. വൈസ് ചാന്‍സലറും രജിസ്ട്രാറും അല്ലാതെ മറ്റാര്‍ക്കും ഇംഗ്ലീഷില്‍ ഇ-മെയില്‍ അയയ്ക്കാന്‍ പോലും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയമാണ് മറ്റൊരു പ്രശ്‌നമെന്നും മല്ലിക സാരാഭായ് പറഞ്ഞു.

രാഷ്ട്രീയ പരിഗണന മാത്രം വെച്ച് ഒരു പ്രാഗത്ഭ്യവുമില്ലാത്തവരെ ജീവനക്കാരായി നിയമിക്കുന്നു. മോശമെന്നു കണ്ടാല്‍ അവരെ പുറത്താക്കാനും കഴിയില്ല. ഇത്തരത്തില്‍ പാര്‍ട്ടിക്കാരെ കുത്തിനിറയ്ക്കാനാണ് ലക്ഷ്യമെങ്കില്‍, അത്യാവശ്യം കഴിവുള്ളവരെയെങ്കിലും നിയമിച്ചു കൂടേ?. കുറഞ്ഞത് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനറിയുന്ന, കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവരെയെങ്കിലും നിയമിക്കണം. അക്കൗണ്ട്‌സ് മേധാവിക്ക് സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ എന്നിവയെക്കുറിച്ച് അറിവുണ്ടെങ്കില്‍ മാത്രമേ സ്ഥാപനം പ്രവര്‍ത്തിക്കൂയെന്ന് മല്ലികാ സാരാഭായ് പറഞ്ഞു.

രാഷ്ട്രീയമായി നിയമിക്കപ്പെടുന്നതിനാല്‍, ചിലര്‍ 200 ദിവസം ജോലി ചെയ്തില്ലെങ്കിലും അവരെ പുറത്താക്കാന്‍ കഴിയില്ല എന്ന മനോഭാവം പ്രകടിപ്പിക്കുന്നവരുണ്ട്. സാമ്പത്തികമാണ് കലാമണ്ഡലം നേരിടുന്ന മറ്റൊരു പ്രശ്‌നം. വിദേശ, ഇന്ത്യന്‍ സര്‍വകലാശാലകളുമായി സഖ്യമുണ്ടാക്കാനും കഥകളി, കൂടിയാട്ടം സ്‌കൂള്‍ എന്നതിനപ്പുറം മുന്നോട്ട് പോകാനും ഞങ്ങള്‍ പദ്ധതിയിടുന്നു. എന്നാല്‍ ശമ്പളത്തിനായി പോരാടുകയും അടുത്ത ഗ്രാന്റിനെ കുറിച്ച് വിഷമിക്കുകയും ചെയ്യുമ്പോള്‍ ശ്രദ്ധ മാറുന്നു. കലാമണ്ഡലം ബദല്‍ ഫണ്ടുകള്‍ കണ്ടെത്തണമെന്നും സര്‍ക്കാരിനെ ആശ്രയിക്കുന്നത് നിര്‍ത്തണമെന്നുമാണ് രണ്ടുമാസം മുമ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞതെന്നും മല്ലികാ സാരാഭായ് കൂട്ടിച്ചേര്‍ത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *