കോട്ടയം: നിവേദനം നല്‍കാനുണ്ടെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കാറിന് മുന്നില്‍ തടഞ്ഞ് മധ്യവയസ്‌കന്‍. കോട്ടയത്ത് കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് നിവേദനവുമായി എത്തിയത്. നിവേദനം നല്‍കാനെത്തിയ ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റുകയായിരുന്നു.

തനിക്ക് ഒരു നിവേദനം ഉണ്ടെന്നും അതു കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ വാഹനത്തിന് മുന്നിലേക്ക് ഓടിക്കയറിയത്. സൈഡ് ഗ്ലാസിനു മുന്നിലെത്തി പറഞ്ഞെങ്കിലും തുറക്കാതിരുന്നതോടെയാണ് മുന്നിലേക്ക് വന്നത്. വാഹനം പെട്ടെന്ന് തടഞ്ഞതോടെ ബിജെപി പ്രവര്‍ത്തകരില്‍ ഒരാള്‍ നിവേദനം നല്‍കാനെത്തിയ ആളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ ഇടപെട്ട് തടയുകയായിരുന്നു.

സാമ്പത്തിക സഹായം തേടിയാണ് ഇയാള്‍ എത്തിയതെന്നാണ് പറയപ്പെടുന്നത്. വാഹനത്തിന്റെ ചുറ്റും നടന്ന് കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടുകയോ, കേള്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറയപ്പെടുന്നു. പ്രവര്‍ത്തകര്‍ ബലമായി തള്ളിമാറ്റിയതോടെ കരഞ്ഞുകൊണ്ടു പോയ ഇയാളെ ബിജെപി നേതാക്കള്‍ സാന്ത്വനിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പള്ളിക്കത്തോട് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *