പുൽപ്പള്ളി: എട്ടു വർഷം മുൻപ് നിർമ്മാണം ആരംഭിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച വീടുകൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരന്റെ സ്ഥാപനത്തിന് മുന്നിൽ ഗോത്ര കുടുംബങ്ങൾ സമരം ആരംഭിച്ചു. പുൽപ്പള്ളി കൊളവള്ളി അംബേദ്‌കർ കോളനിയിലെ താമസക്കാരാണ് കരാറുകാരനായ കൊല്ലപ്പള്ളി സജീവന്റെ പുൽപ്പള്ളി ബസ് സ്റ്റാൻഡിന് സമീപമുള്ള കടയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഗോത്ര വനിതകളടക്കമുള്ളവർ സമരം തുടങ്ങിയത്. നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാരനിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് കുടുംബങ്ങൾ. പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും സമരം തുടരുകയാണ്. ഉന്നതിയിലെ പന്ത്രണ്ടോളം വീടുകളാണ് തറയും ചുമരും നിർമ്മിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
