ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. കോയമ്പത്തൂരില്‍ പഠിക്കുന്ന മധുര സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥിനി പുരുഷ സുഹൃത്തിനൊപ്പം രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപത്തെ ബൃന്ദാവന്‍ നഗറിലൂടെ കാറില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് മൂന്നംഗ സംഘം കാറിനടുത്തെത്തി, വടിവാള്‍ കൊണ്ട് ആക്രമിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മറ്റൊരു സ്ഥലത്തു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

പീഡനത്തിന് ശേഷം അക്രമി സംഘം സ്ഥലംവിട്ടു. ആക്രമണത്തില്‍ പരിക്കേറ്റ സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ പെണ്‍കുട്ടി അര്‍ധനഗ്നയായി അബോധാവസ്ഥയിലായിരുന്നു. വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലാക്കി. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമികളെ പിടികൂടുന്നതിനായി ഏഴു പ്രത്യേക സംഘത്തെയും കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിയോഗിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി തെളിവെടുത്തു. ഉടന്‍ തന്നെ പ്രതികളെ പിടികൂടാനാകുമെന്ന് പൊലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *