മാനന്തവാടി: എരുമതെരുവിലെ ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി സ്വദേശികളായ എരുമത്തെരുവ്, തച്ചയില്‍ വീട്ടില്‍ ടി.സി. നൗഷാദ്(29), പിലാക്കാവ്, ചോലക്കല്‍ വീട്, എം. ഇല്ല്യാസ്(39) എന്നിവരെയാണ് മാനന്തവാടി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. 03.11.2025 തിയ്യതി രാവിലെയാണ് മുന്‍ വൈരാഗ്യം കൊണ്ടുള്ള വിരോധത്താല്‍ പ്രതികള്‍ കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരനെ മര്‍ദിച്ചത്.

വധശ്രമം, മോഷണം, റോബറി, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നൗഷാദ് കാപ്പ കേസിലെ പ്രതിയാണ്. ഇയാളെ 2022-ല്‍ വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മേഖല ഡി.ഐ.ജി കാപ്പ നിയമം പ്രകാരം ആറു മാസക്കാലം വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കാപ്പാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം എരുമത്തെരുവില്‍ താമസിച്ച് വരുന്ന നൗഷാദ് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ ഇയാള്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ച് വരികയാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *