കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് നടക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോന്‍സാ മാത്യു രാജിവെച്ച് ആംആദ്മി പാര്‍ട്ടിയില്‍ (എഎപി) ചേര്‍ന്നു. മാവൂര്‍ റോഡ് വാർഡില്‍ ആംആദ്മി സ്ഥാനാര്‍ഥിയായി ഇവര്‍ മത്സരിക്കും. പൊതുപരിപാടിയിലെത്തിയാണ് അൽഫോൻസ കോഴിക്കോട് മേയർ ബീന ഫിലിപ്പിന് രാജിക്കത്ത് കൈമാറിയത്.

അതിനിടെ, സീറ്റ് വിഭജനത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ചാലപ്പുറം സീറ്റ് സിഎംപിക്ക് നല്‍കിയതിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് മണ്ഡലം പ്രസിഡന്റ് രാജി ഭീഷണി മുഴക്കി. ചാലപ്പുറം മണ്ഡലം പ്രസിഡന്റ് എം. അയൂബ് ഉള്‍പ്പടെയുള്ള വരാണ് രാജി കത്ത് നല്‍കിയത്. സീറ്റ് സിഎംപിയില്‍ നിന്നും തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം.

ഡിസിസി ഓഫീസിൽ എത്തിയാണ് മണ്ഡലം പ്രസിഡന്റ് അയൂബ് ഉൾപ്പടെ ഉള്ളവർ രാജി നൽകിയത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസിയില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നതിനിടെയാണ് നാടകീയമായ പ്രതിഷേധം നടന്നത്. ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച അയ്യൂബിനെ നേതാക്കള്‍ ഇടപെട്ട് ഓഫീസിന് അകത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നാലെയാണ് തനിക്ക് പറയാനുള്ള ത് നേതൃത്വത്തെ അറിയിച്ചെന്നും, ശേഷം തീരുമാനം പ്രഖ്യാപിക്കും എന്നും അയ്യൂബ് അറിയിച്ചത്.

തീരുമാനം തിരുത്താന്‍ രാത്രി വരെ സമയം നല്‍കുമെന്നും അതിന് ശേഷം വാര്‍ത്താ സമ്മേളനമെന്നും പ്രതിഷേധവുമായി എത്തിയ നേതാക്കള്‍ പറഞ്ഞു. സിഎംപിക്ക് നല്‍കിയത് കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണെന്നതാണ് പ്രതിഷേധത്തിന് കാരണമായത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *