• 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

മേപ്പാടി: മകന് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍. പേരൂര്‍കട, വേറ്റിക്കോണം, തോട്ടരികത്ത് വീട്, ആര്‍. രതീഷ് കുമാറി(40)നെയാണ് മേപ്പാടി പോലീസ് ബുധനാഴ്ച തമ്പാനൂരില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ വാടക വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. 2023 മാര്‍ച്ചിലാണ് റെയില്‍വേയില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് നാലംഗ സംഘം വടുവഞ്ചാല്‍ സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത്. കേസില്‍ 2024 ഡിസംബറില്‍ ഗീതാറാണി, 2025 ജൂലൈയില്‍ വിജീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. കേസിൽ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്.

ഇവര്‍ പല തവണകളിലായി 11,90,000 രൂപയാണ് തട്ടിയെടുത്തത്. പലതവണ ഫോണില്‍ വിളിച്ചും നേരിട്ട് കണ്ടും, പരാതിക്കാരനെയും മകനേയും ചെന്നൈയിലേക്ക് വിളിച്ച് വരുത്തിയും വിശ്വാസം നേടിയെടുത്തായിരുന്നു തട്ടിപ്പ്. റെയില്‍വേയുടെ അപ്പോയ്മെന്റ് ലെറ്ററുകളും മറ്റു രേഖകളും കൃത്രിമായി നിര്‍മിച്ച് അസ്സല്‍ രേഖയാണെന്ന വ്യാജേന പരാതിക്കാരന്റെ മകന് നേരിട്ട് നലകുകയും തപാല്‍ വഴി അയച്ചു കൊടുക്കുകയും ചെയ്തു. ജോലി ശരിയാക്കി നല്‍കുകയും വാങ്ങിയ പണം തിരികെ നല്‍കുകയും ചെയ്യാത്തതിനെ തുടര്‍ന്ന് തട്ടിപ്പ് തിരിച്ചറിഞ്ഞ് 2024 സെപ്തംബറിലാണ് ഇവര്‍ മേപ്പാടി സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *