വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ക്ലബിൽ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരുന്നു.

തോക്കുമായി മറഞ്ഞിരുന്ന അക്രമി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർക്കുകയായിരുന്നു. പ്രതി ഹവായ് സ്വദേശി റയൻ വെസ്‌ലി റൗത്തിനെ (58) സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തെങ്കിലും എസ്‌യുവിയിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.

ഇയാളിൽ നിന്ന് എകെ47 തോക്കും ​ഗോപ്രോ കാമറയും രണ്ട് ബാക്ക്പാക്കുകൾ എന്നിവ കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സർവീസും അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നു മാറ്റിയതോടെ ട്രംപ് മാർ-എ-ലാഗോ റിസോട്ടിലേക്കു മടങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *