ധാക്ക: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി  ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ വിധിച്ചു. ധാക്ക കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു തട്ടിപ്പു കേസികളിലായി ഏഴു വര്‍ഷം വീതം തടവാണ്, ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അല്‍ മാമുന്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

ധാക്കയിലെ പുര്‍ബച്ചല്‍ പ്രദേശത്ത് സര്‍ക്കാര്‍ ഭൂമികള്‍ നിയമവിരുദ്ധമായി കുടുംബാംഗങ്ങള്‍ക്ക് അനുവദിച്ചുവെന്ന ആരോപണത്തില്‍ ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷന്‍ (എസിസി) കഴിഞ്ഞ ജനുവരിയില്‍ ഷെയ്ഖ് ഹസീനക്കെതിരെ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ശേഷിക്കുന്ന മൂന്ന് കേസുകളിലെ വിധി ഡിസംബര്‍ 1 ന് പ്രഖ്യാപിക്കും.

ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വാസദ് ജോയിക്ക് കോടതി അഞ്ച് വര്‍ഷം തടവും 100,000 ബംഗ്ലാദേശി ടാക്ക പിഴയും വിധിച്ചു. ഷെയ്ഖ് ഹസീനയുടെ മകള്‍ സൈമ വാസദ് പുട്ടുലിന് കോടതി അഞ്ച് വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.

2024 ജൂലൈയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) വധശിക്ഷ വിധിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെത്തുടര്‍ന്ന് നാടുവിട്ട ഹസീന ഇന്ത്യയില്‍ കഴിയുകയാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *