തിരുവനന്തപുരം: ബലാത്സംഗക്കേസിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരോക്ഷ പിന്തുണയുമായി മുതിര്‍ന്ന നേതാവ് ചെറിയാന്‍ ഫിലിപ്പ്. വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുല്‍ കുറ്റാരോപിതന്‍ മാത്രമാണ്. പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ എന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ നിയമവിരുദ്ധമായ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകയും പരാതിക്കാര്‍ക്ക് നീതി ലഭിക്കുകയും വേണം. കൊടുമുടിയില്‍ കയറേണ്ടിയിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം കുഴിച്ച കുഴിയില്‍ വീണെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. എഐസിസിയുടെ അനുമതിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ എതിരായ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. രാഹുലിന്റെ ചെയ്തികള്‍ കോണ്‍ഗ്രസിന് കളങ്കമുണ്ടാക്കി. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. രാഹുല്‍ വിവാദം തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമോ എന്നതു രാഹുല്‍ തന്നെ തീരുമാനിക്കുമൊന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *