കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളുകയും, കോണ്‍ഗ്രസ് സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്ത നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്. തന്റെ തുറന്ന് പറച്ചിലിന് പിന്നാലെ സൈബര്‍ ആക്രമണം ഉള്‍പ്പെടെ വലിയ അധിക്ഷേപം നേരിട്ടു. താന്‍ ഉന്നയിച്ച ആക്ഷേപം വെറും കഥകളാണ് എന്ന നിലയിലായിരുന്നു ആദ്യഘട്ടത്തില്‍ പ്രചാരണം. എന്നാല്‍ അവ വെറും കഥകളല്ലെന്നതിന്റെ ആദ്യ സൂചനയാണ് കോടതി ഇടപെടലിലൂടെ വ്യക്തമാകുന്നത്.

എന്റെ സഹോദരിമാര്‍ക്ക് നീതി കിട്ടുന്നതിന് നിമിത്തമായെന്നതില്‍ സന്തോഷമുണ്ടെന്നും റിനി മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഇത് സത്യത്തിന്റെ വിജയം. അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാര്‍ട്ടിയോട് നന്ദി അറിയിക്കുന്നു. ഒരുപാട് സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പോള്‍ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എന്റെ സഹോദരിമാര്‍ക്ക് നീതി നല്‍കാന്‍ നിമിത്തമായതില്‍ സന്തോഷിക്കുന്നു,’ എന്നാണ് റിനിയുടെ പ്രതികരണം.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പേര് പരാമര്‍ശിക്കാതെ റിനി നടത്തിയ പ്രതികരണമായിരുന്നു ചര്‍ച്ചകള്‍ രാഹുല്‍ മാങ്കൂട്ടത്തിലേക്ക് എത്തിച്ചത്. ഒരു യുവ നേതാവ് മൂന്നുവര്‍ഷക്കാലം തന്നോട് മോശമായി പെരുമാറി എന്നായിരുന്നു റിനിയുടെ ആരോപണം. ഹു കെയേഴ്‌സ് എന്ന നിലപാട് സ്വീകരിക്കുന്ന യുവ നേതാവ് സോഷ്യല്‍ മീഡിയ വഴി ആക്ഷേപകരമായ സന്ദേശങ്ങള്‍ ഉള്‍പ്പെടെ അയച്ചെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *