കൊച്ചി: കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ച കൊച്ചിയില്‍ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടങ്ങി. നാലു പേരുകളാണ് പ്രധാനമായും കോണ്‍ഗ്രസ് ക്യാംപുകളില്‍ നിന്നും ഉയരുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ മിനിമോള്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ഐ വിഭാഗത്തില്‍ നിന്നാണ് ഈ രണ്ടുപേരുകളും പരിഗണിക്കപ്പെടുന്നത്.

എ വിഭാഗത്തില്‍ മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു, സീന ടീച്ചര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവരില്‍ ദീപ്തി മേരി വര്‍ഗീസിനാണ് മുന്‍തൂക്കം. കലൂര്‍ സ്റ്റേഡിയം ഡിവിഷനില്‍ നിന്നാണ് ദീപ്തി മേരി വര്‍ഗീസ് വിജയിച്ചത്. പാലാരിവട്ടത്തു നിന്നാണ് മിനിമോള്‍ വിജയിച്ചത്. സമുദായ പരിഗണനകള്‍ അടക്കം പരിഗണിച്ചാകും മേയറെ തെരഞ്ഞെടുക്കുക.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും നിരവധി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ എം ജി അരിസ്റ്റോട്ടില്‍, ഡെപ്യൂട്ടി ലീഡറായിരുന്ന ഹെന്‍ട്രി ഓസ്റ്റിന്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിക്ക് നറുക്ക് വീഴാനും സാധ്യതയുണ്ട്.

കൊച്ചി മേയറെ പാര്‍ട്ടി തീരുമാനിക്കുമെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരണമെന്നും, കൊച്ചിക്ക് വികസനമുന്നേറ്റം ഉണ്ടാകണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. മേയര്‍ സംബന്ധിച്ച് തര്‍ക്കമില്ലെന്നും പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ആള്‍ പദവിയില്‍ എത്തുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.

കൊച്ചി കോര്‍പറേഷനിലെ 76 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 46 സീറ്റും എല്‍ഡിഎഫ് 20 സീറ്റും നേടി. എന്‍ഡിഎയ്ക്ക് 6 സീറ്റു ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ 4 സീറ്റും നേടി. കോർപറേഷനിൽ കേവല ഭൂരിപക്ഷത്തിന് 39 സീറ്റു മതിയാകും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *