ന്യൂഡൽഹി: ​ഗോട്ട് ടൂറിന്റെ ഭാ​ഗമായി അർജന്റീന ഇതിഹാസ താരംലയണൽ മെസി ഇന്ന് ഡൽഹിയിലെത്തും. കനത്ത മൂടൽ മഞ്ഞിനാൽ വിമാനം വൈകുന്നത് അദ്ദേഹത്തിന്റെ ഡൽ​ഹിയിലേക്കുള്ള വരവിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം മെസിയെ കാണാനായി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ആരാധകർ എത്തിത്തുടങ്ങി. ഡല്‍ഹിയിൽ മെസി ചാണക്യപുരിയിലെ ലീല പാലസ് ഹോട്ടലിലാണ് ആദ്യം എത്തുക. ഹോട്ടലിലെ ഒരു നില മുഴുവന്‍ മെസിക്കും സംഘത്തിനുമായി നീക്കിവെച്ചിരിക്കുകയാണ്.

മെസിയേയും സംഘത്തേയും ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളിലാണ് താമസിപ്പിക്കുക. ഒരു രാത്രി താമസത്തിന് 3.5 ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ലീല പാലസിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളുടെ നിരക്ക്. മെസിയുടെ താമസവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പങ്കിടരുതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് റോഡ് മാര്‍ഗം 30 മിനിറ്റിന്‍റെ ദൂരമാണുള്ളത്. മെസി വരുന്നതിനാല്‍ ലീല പാലസ് ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

ലീല പാലസ് ഹോട്ടലിൽ മെസിയെ നേരിൽ കാണുന്നതിനും ഹസ്തദാനം ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സൗകര്യം കോർപറേറ്റ്, വിഐപി അതിഥികൾക്കാണ്. മീറ്റ് ആൻഡ് ​ഗ്രീറ്റ് എന്ന പേരിൽ അടച്ചിട്ട മുറിയിലാണ് പരിപാടി. മെസിയെ കണ്ട് കൈ കൊടുക്കാനായി വിഐപികൾ ഒരു കോടി രൂപ വരെ മുടക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഗോട്ട് ടൂറെന്നു പേരിട്ടിരിക്കുന്ന മെസിയുടെ സന്ദർശനത്തിന്റെ അവസാന പരിപാടികളാണ് ഡൽഹിയിൽ അരങ്ങേറുന്നത്. ഹ്രസ്വ സന്ദര്‍ശനവേളയില്‍ മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്, സാമാജികർ, ക്രിക്കറ്റ് താരങ്ങള്‍, ഒളിംപിക്, പാരാലിംപിക് മെഡല്‍ ജേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട സംഘത്തെയും കാണും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *