തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

ഏതൊക്കെ പാര്‍ട്ടികളേയും മുന്നണികളേയും ഉള്‍പ്പെടുത്തണം എന്നതു യോഗത്തില്‍ ചര്‍ച്ച ചെയ്യും. ടീം വര്‍ക്കിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് യുഡിഎഫിന് ലഭിച്ച വിജയം. സംസ്ഥാനത്തെ 505 പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. നിലവില്‍ ടൈ ആയി നില്‍ക്കുന്ന പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നറുക്കെടുപ്പിലൂടെ യുഡിഎഫിന് അധികാരം ലഭിക്കാനുള്ള അവസരം ലക്ഷ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

യുഡിഎഫിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ ക്ഷണിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടിരുന്നു. മുന്നണി വിപുലീകരണം ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന, വളരെ വിപുലമായ ഒരു വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം ആയി യുഡിഎഫ് മാറുമെന്ന് വിഡി സതീശന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാനാണ് ഒരുവിഭാഗം ആഗ്രഹിക്കുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം ജോസ് കെ മാണിയെയും പാര്‍ട്ടിയെയും യുഡിഎഫിലെടുക്കുന്നതിനെ എതിര്‍ക്കുകയാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *