ന്യൂഡല്‍ഹി:ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നതിന് വഴിയൊരുക്കുന്ന ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ 2025 ലോക്‌സഭ പാസാക്കി. ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് 74 ശതമാനമാണ് പരിധി. ഇത് 100 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതി ബില്‍ യാഥാര്‍ഥ്യമായാല്‍ മൂലധന ഒഴുക്ക് വര്‍ധിക്കുമെന്നും ഇന്‍ഷുറന്‍സ് വ്യാപനം മെച്ചപ്പെടുമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

ഇതിന് പുറമേ ബിസിനസ്സ് എളുപ്പമാക്കാനും ഇന്‍ഷുറന്‍സ് കമ്പനികളും ഇന്‍ഷുറന്‍സ് ഇടനിലക്കാരും നിയമവിരുദ്ധമായി നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് തടയാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററെ അധികാരപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍.

ഇന്‍ഷുറന്‍സ് വിപണിയില്‍ മത്സരം വര്‍ദ്ധിപ്പിക്കുക, അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്ന പ്രീമിയം നിരക്കില്‍ വിശാലമായ ഉല്‍പ്പന്നങ്ങള്‍ ആക്സസ് ചെയ്യാന്‍ പ്രാപ്തമാക്കുക എന്നിവയാണ് നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നതെന്ന് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ”വിപണിയില്‍ മത്സരം വരുമ്പോള്‍, നിരക്ക് സ്വയമേവ കുറയും. കുത്തക നമുക്ക് ആ നേട്ടം നല്‍കുന്നില്ല. മത്സരം കൂടുന്തോറും നിരക്കുകള്‍ മെച്ചപ്പെടും,’- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നേരത്തെ 74 ശതമാനം എന്ന എഫ്ഡിഐ പരിധി ഉണ്ടായിരുന്നിട്ടും, നിലവില്‍ നാല് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമേ ആ തലത്തില്‍ വിദേശ നിക്ഷേപം ഉള്ളൂ എന്നും നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. 40 ഇന്‍ഷുറന്‍സ് കമ്പനികളില്‍ 10 എണ്ണത്തില്‍ 26 ശതമാനത്തില്‍ താഴെ മാത്രമാണ് വിദേശ നിക്ഷേപമുള്ളത്. 23 എണ്ണത്തില്‍ 26 ശതമാനത്തിനും 49 ശതമാനത്തിനും ഇടയില്‍ എഫ്ഡിഐ ഉണ്ട്. മൂന്നെണ്ണത്തില്‍ 49 ശതമാനത്തിനും 74 ശതമാനത്തിനും ഇടയില്‍ എഫ്ഡിഐ ഉണ്ടെന്നും അവര്‍ പറഞ്ഞു.

ആഭ്യന്തര, വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇടനിലക്കാര്‍ക്കും ഫീല്‍ഡില്‍ തുല്യത സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ബില്ലില്‍ റെഗുലേറ്ററുടെ എന്‍ഫോഴ്സ്മെന്റ് അധികാരങ്ങളെയും ശക്തിപ്പെടുത്തുന്നതായും ധനമന്ത്രി പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനികള്‍ തെറ്റായ ലാഭം നേടുമ്പോള്‍, ആ നേട്ടങ്ങള്‍ റെഗുലേറ്റര്‍ക്ക് റദ്ദാക്കാനും ബില്‍ അധികാരം നല്‍കുന്നതായും അവര്‍ പറഞ്ഞു.

നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ യുക്തിസഹമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍. നേരത്തെ, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമേ പിഴ ചുമത്താന്‍ കഴിയുമായിരുന്നുള്ളൂ. പരമാവധി പിഴ 1 കോടി ആയിരുന്നു. നിര്‍ദ്ദിഷ്ട മാറ്റം പ്രകാരം, പിഴ 10 കോടിയായി ഉയര്‍ത്തി. കൂടാതെ ലംഘനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഇടനിലക്കാര്‍ക്കും പിഴ ചുമത്താം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *