തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്‍ഡിഎ നേട്ടമുണ്ടാക്കിയ ഇടങ്ങളില്‍ പോലും ബിഡിജെഎസിന് വോട്ടു കുറഞ്ഞിരുന്നു. ബിജെപിയുടെ നിസഹകരണമാണ് ബിഡിജെഎസിന്റെ തോല്‍വിക്ക് കാരണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വികാരം. ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ബിഡിജെഎസിന് 40 നിയോജകമണ്ഡലങ്ങളില്‍ മാത്രമാണ് സീറ്റ് ലഭിച്ചത്. ലഭിച്ചതില്‍ ഭൂരിപക്ഷം സീറ്റുകളും സ്വാധീനമില്ലാത്ത സ്ഥലങ്ങളിലായിരുന്നു. മുന്നൂറോളം സീറ്റുകളില്‍ മത്സരിച്ച ബിഡിജെഎസ് അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ 13 സീറ്റുകളില്‍ മത്സരിച്ചെങ്കിലും സിറ്റിങ് സീറ്റില്‍ ഉള്‍പ്പടെ പരാജയപ്പെട്ടു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ ബിഡിജെഎസിന്റെ സിറ്റിങ് സീറ്റ് ബിജെപി ഏറ്റെടുത്തിരുന്നു. ഇവിടെ പരാജയപ്പെട്ടതോടെ പഞ്ചായത്ത് ഭരണം തന്നെ നഷ്ടമായി.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ ഭരണം പിടിച്ചപ്പോള്‍, ബിഡിജെഎസ് മത്സരിച്ച ഡിവിഷനുകളിലെല്ലാം വോട്ടു കുറഞ്ഞിരുന്നു. ബിഡിജെഎസ് മത്സരിച്ച തിരുവനന്തപുരം നഗരത്തിലെ വാര്‍ഡുകളില്‍ ബിജെപി യുഡിഎഫിന് വോട്ടുകള്‍ മറിച്ചെന്ന് വി കെ പ്രശാന്ത് എംഎല്‍എ ആരോപിച്ചിരുന്നു. ബിജെപിയുടെ ഏകപക്ഷീയ നിലപാടിനെ തുടര്‍ന്ന് പലയിടങ്ങളിലും ബിഡിജെഎസിന് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ പിന്‍വാങ്ങേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഈ മാസം 23 ന് നടക്കുന്ന ബിഡിജെഎസ് നേതൃയോഗത്തില്‍ മുന്നണി മാറ്റം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *