കല്‍പറ്റ: മുസ്ലിം ലീഗിന്റെ അഭിമാനകരമായ വിജയമാണ് വയനാട് ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും പഞ്ചായത്ത് മുനിസിപ്പില്‍ പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്ത യോഗം വിലയിരുത്തി. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ജില്ലയില്‍ യു.ഡി.എഫിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാണെന്നു വ്യക്തമാവുകയാണ്. മുസ്ലിംലീഗില്‍ വോട്ടര്‍മാര്‍ക്കുള്ള വിശ്വാസ്യതയ്ക്കും പിന്തുണയ്ക്കും യോഗം നന്ദി അറിയിച്ചു.
ജില്ലാ പഞ്ചായത്തില്‍ 15 സീറ്റിലും വിജയം, 4 ബ്ലോക്ക് പഞ്ചായത്തുകളിലും 17 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം എല്‍.ഡി.എഫിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുകയാണ്. വിജയത്തില്‍ ഏറെ തെളിഞ്ഞ് നില്‍ക്കുന്നത് മുസ്ലിം ലീഗിന്റെ നേട്ടമാണ്. തിരിച്ചുപിടിച്ചത് ഏഴ് പഞ്ചായത്തുകളാണ്. ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും വിജയം, രണ്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നൂറുമേനി, 12 പഞ്ചായത്തുകളില്‍ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും വിജയം.

ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ഒരു സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കരസ്ഥമാക്കിയ പാര്‍ട്ടി, 192 ഇടങ്ങളില്‍ മത്സരിച്ചപ്പോള്‍ 156 സീറ്റുകളിലും വിജയം തുടങ്ങിയവ നേട്ടത്തിന്റെ പൊലിമ കൂട്ടിയെന്നും യോഗം വിലയിരുത്തി.
ഉരുള്‍ ദുരന്ത കാലത്തുള്‍പ്പെടെ വയനാട് ജില്ലയില്‍ മുസ്ലിം ലീഗ് നടത്തിയ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും ജില്ലയിലെ ത്രിതല സ്ഥാപനങ്ങളിലെ ലീഗ് ജനപ്രതിനിധികള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തോടെ വയനാട് ഏറ്റെടുത്തു എന്നതിന്റെ തെളിവായി തിരഞ്ഞെടുപ്പിലെ അത്യുജ്ജ്വല വിജയം.

ജില്ലാ പഞ്ചായത്തിലെ ആറു സ്ഥാനാര്‍ഥികള്‍ക്ക് പുറമെ പനമരം, ബത്തേരി ബ്ലോക്കുകളിലും ലീഗ് നൂറുമേനി കൊയ്തു. 7 പേര്‍ മത്സരിച്ച കല്‍പറ്റയിലും 4 പേര്‍ മത്സരിച്ച മാനന്തവാടിയിലും ഓരോ സ്ഥാനാര്‍ഥികള്‍ മാത്രമാണ് പരാജയപ്പെട്ടത്. കണിയാമ്പറ്റ, വെള്ളമുണ്ട, എടവക, വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, മീനങ്ങാടി, പൂതാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചാത്തുകളില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളും വിജയിച്ചു. ഇതില്‍ കണിയാമ്പറ്റയിലും വെള്ളമുണ്ടയിലും 12 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. ഈ സീറ്റുകളിലെല്ലാം മികച്ച വിജയമാണ് പാര്‍ട്ടി നേടിയത്.
ബ്ലോക്കു പഞ്ചായത്തുകളിലേക്ക് ആകെ മത്സരിച്ച 18 സീറ്റുകളില്‍ 16 ഇടത്തും ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 137 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് 114 ഇടത്തും വിജയിച്ചു.
ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും ഒരു സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ഭൂരിപക്ഷവും ലീഗ് സ്ഥാനാര്‍ഥികള്‍ക്കായിരുന്നു.

ജില്ലാ പഞ്ചായത്തിലേക്ക് കണിയാമ്പറ്റ ഡിവിഷനില്‍ നിന്ന് മത്സരിച്ച എം. സുനില്‍കുമാറിനാണ് (9378) ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ബ്ലോക്ക് പഞ്ചായത്തില്‍ സി.പി മൊയ്തീന്‍ ഹാജിയും ഗ്രാമപഞ്ചായത്തുകളില്‍ ലക്ഷ്മി ആലക്കമുറ്റവും ഈ നേട്ടം കൈവരിച്ചു. ഉരുള്‍പൊട്ടലുണ്ടായ ആദ്യമണിക്കൂര്‍ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിലും പിന്നീട് സമഗ്രപുനരധിവാസത്തിലും സക്രിയമായി ഇടപെട്ട് ദുരന്തഭൂമിയില്‍ സഞ്ചരിച്ചയിടം പുതുവഴിയാക്കിയ മുസ്ലിം ലീഗിന് അര്‍ഹിക്കുന്ന വിജയമാണ് വയനാട് നല്‍കിയത്.
ഉജ്ജ്വല വിജയത്തിന് നേതൃത്വം നല്‍കിയ ജില്ലാ നിയോജകമണ്ഡലം നേതാക്കളെയും പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികളെയും വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന പ്രവര്‍ത്തകരെയും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പ്രശംസിച്ചു.
കല്‍പറ്റ ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ജയന്തി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ എന്‍.കെ റഷീദ്, റസാഖ് കല്‍പറ്റ, യഹ് യാഖാന്‍ തലക്കല്‍, എന്‍. നിസാര്‍ അഹമ്മദ്, മാടക്കര അബ്ദുല്ല, സി. കുഞ്ഞബ്ദുല്ല, ഹാരിസ് കണ്ടിയന്‍, വി. അസൈനാര്‍ ഹാജി, വളള്യാട്ട് അബ്ദുല്ല, ടി.ഹംസ, എം.എ അസൈനാര്‍, ദാരോത്ത് അബ്ദുല്ല, സലിം മേമന, സി.കെ ഹാരിഫ്, കെ.സി അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് സെക്രട്ടറിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി.പി അയ്യൂബ് നന്ദി പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *