മുംബൈ: ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും ടീം പ്രഖ്യാപനം. വാർത്താസമ്മേളനത്തിൽ മുഖ്യ സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അ​ഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര 3-1നു നേടിയതിനു പിന്നാലെയാണ് ലോകകപ്പ് ടീം പ്രഖ്യാപനം എന്നതു ശ്രദ്ധേയമാണ്. ടീം പ്രഖ്യാപനത്തിനായി അഹമ്മദാബാദിൽ നിന്നു സൂര്യകുമാർ യാ​ദവ് മുംബൈയിൽ എത്തും.

ലോകകപ്പ് ടീമിനൊപ്പം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും ഒരുമിച്ച് പ്രഖ്യാപിക്കുക. ജനുവരി 11നാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ടി20 ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പിനുള്ള അതേ ടീമാകും ടി20 പരമ്പരയിലും കളിക്കുക.

ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. ​ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ, യുഎസ്എ, നമീബിയ, നെതർലൻഡ്സ് എന്നിവരാണ് ഇന്ത്യയുടെ ​ഗ്രൂപ്പിലെ എതിരാളികൾ. ഫെബ്രുവരി ഏഴിന് യുഎസ്എയുമായുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്.

വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണെയും ജിതേഷ് ശര്‍മയെയും തന്നെയാകും പരിഗണിക്കുക. ഋഷഭ് പന്തിനെ പരിഗണിച്ചേക്കില്ലെങ്കിലും മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഇഷാന്‍ കിഷാനെ അവസാന നിമിഷം ഉള്‍പ്പെടുത്തുമോ എന്നതില്‍ ആകാംക്ഷയുണ്ട്. 2024 ലോകകപ്പില്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്തായിരുന്നു ഒന്നാം വിക്കറ്റ് കീപ്പര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി ടീമില്‍ നിന്നു പുറത്തായ റിങ്കു സിങ് തിരിച്ചെത്തുമോ എന്നതിലും ആകാംക്ഷയുണ്ട്.

2025ൽ നേടിയത് വെറും 218 റൺസ്!

സൂര്യകുമാർ യാദ​വിന്റെ ടി20 ഫോർമാറ്റിലെ മങ്ങിയ ഫോമാണ് ഇന്ത്യൻ ടീമിന്റെ മുഖ്യ തലവേദന. 2025ൽ ടി20യിൽ ഒറ്റ അർധ സെഞ്ച്വറി പോലും നേടാൻ സൂര്യയ്ക്കു സാധിച്ചില്ല. 21 ഇന്നിങ്സ് 2025ൽ കളിച്ച സൂര്യയുടെ ഉയർന്ന സ്കോർ 47 റൺസാണ്. 13.62 മാത്രമാണ് സ്ട്രൈക്ക് റേറ്റ്. നേടിയതാകട്ടെ 218 റൺസ് മാത്രം. ടി20 ലോകകപ്പോടെ സൂര്യയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്നു ഉറപ്പാണ്.

ഇന്ത്യ സാധ്യതാ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍/ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *