എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണെന്ന് മഞ്ജു വാര്യര്‍. പലതരത്തിലും തലത്തിലും കാലത്തെ അതിജീവിക്കുകയാണ് ശ്രീനിവാസനെന്നും അനുശോചന കുറിപ്പില്‍ മഞ്ജു വാര്യര്‍ പറയുന്നു. ഇല്ലാതാകുന്നത് ശരീരം മാത്രമാണെന്നും ആ പേര് ഇനിയും ഇവിടെ ജീവിക്കുമെന്നും മഞ്ജു വാര്യര്‍ പറയുന്നു.

”കാലാതിവര്‍ത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയില്‍ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തില്‍ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു.” എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

”വ്യക്തിപരമായ ഓര്‍മകള്‍ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തില്‍ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.” എന്നും മഞ്ജു വാര്യര്‍ കുറിക്കുന്നു.

ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയിലാണ് മലയാള സിനിമാലോകം. ”യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ.” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമാണെന്ന് നടി ഉര്‍വശി അനുസ്മരിച്ചു. ഏറ്റവും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. താന്‍ നന്നായിരിക്കണം എന്ന് എപ്പോഴും ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു. ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്ന് രജനികാന്ത്. അടുത്ത സുഹൃത്തുക്കളായ ശ്രീനിവാസനും രജനികാന്തും അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠികളായിരുന്നു. മികച്ച നടനും, വളരെ നല്ല മനുഷ്യനുമായിരുന്നു ശ്രീനിവാസന്‍ എന്നും രജനികാന്ത് സുഹൃത്തിനെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു.

നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. 2018 ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ ആണ് ഒടുവിലെഴുതിയ സിനിമ.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *