തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ജനുവരി ഒന്നിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ഇന്നും പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല. പരാതിക്കാരിയ്ക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നാണ് പൊലീസ് കണ്ടെത്തല്‍.

മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹര്‍ജിയില്‍ ജോബി ജോസഫ് പറയുന്നത്. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ നേരത്തെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതേസമയം ബലാല്‍സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക് ജനുവരി ഏഴു വരെ നീട്ടിയിട്ടുണ്ട്. രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയും താനും തമ്മില്‍ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. രാഹുലിനെതിരെ രണ്ടാമത് രജിസറ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *