ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ വന്‍ സുരക്ഷാ വീഴ്ച. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് പശു. ഗൊരഖ്പുര്‍ മുനിസിപ്പാലിറ്റിയിലെ ഗോരഖ്‌നാഥ് ഓവര്‍ബ്രിഡ്ജ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു ഓടിയടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ട് തടഞ്ഞതോടെ പശു മുഖ്യമന്ത്രിക്ക് സമീപത്ത് എത്തിയില്ല.

സംഭവം സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഗൊരഖ്പുര്‍ മുനിസിപ്പല്‍ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മുനിസിപ്പല്‍ കമ്മീഷണര്‍ പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണത്തിന് പിന്നാലെയാണ് നടപടി. മുനിസിപ്പല്‍ സൂപ്പര്‍വൈസര്‍ അരവിന്ദ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉദ്ഘാടന ചടങ്ങിന്റെ ക്രമീകരണങ്ങളുടെ ഉത്തരവാദിത്തം ഉണ്ടായിരുന്ന വ്യക്തിയാണ് അരവിന്ദ് കുമാര്‍.

യോഗി ആദിത്യനാഥിന്റെ വാഹന വ്യൂഹത്തിന് നേരെ പശു ഓടിയടുക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട് ഉണ്ടായ സുരക്ഷാ വീഴ്ചയുടെ മൂന്നാമത്തെ സംഭവമാണിത്. ഡിസംബര്‍ 2 ന് വാരണാസിയില്‍ വച്ച് നടന്ന കാശി-തമിഴ് സംഗമം പരിപാടിക്കിടെ മദ്യപിച്ച ഒരാള്‍ സുരക്ഷാ വലയം ലംഘിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഡിസംബര്‍ 4 ന് ഗോരഖ്പൂരിലെ വിമാനത്താവളത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ ഒരു ബസ് നിയന്ത്രിത മേഖലയിലേക്ക് പ്രവേശിച്ചിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *