തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും രഹസ്യമായി ചോദ്യം ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കടകംപള്ളിയേയും പ്രശാന്തിനേയും രഹസ്യമായി ചോദ്യം ചെയ്യാന്‍ എന്തിരിക്കുന്നു. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്ന് കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

പലതും മറച്ചു പിടിക്കുന്ന നീക്കമാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. എസ്‌ഐടിയുടെ നീക്കങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് കടകംപള്ളിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ എ പത്മകുമാര്‍, എന്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്. ഒടുവില്‍ അറസ്റ്റിലായ വിജയകുമാര്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, സിപിഎമ്മിന്റെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന ആളാണെന്ന് ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ നടന്ന കൊള്ളയെക്കുറിച്ച് മന്ത്രിക്ക് ഒന്നുമറിയില്ല എന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും. ഇതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരണം. ഇതിനായി ശക്തമായ പോരാട്ടവുമായി മുന്നോട്ടു പോകും. ഹൈക്കോടതി നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഒരു പരാതിയുമില്ല. എന്നാല്‍ രാജ്യാന്തര ബന്ധമുള്ള സ്വര്‍ണ്ണക്കൊള്ളയായതിനാല്‍ എസ്‌ഐടിക്ക് പരിമിതിയുണ്ട്. അതിനാലാണ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *